കാൽഗറി : ഹംബോൾട്ട് ബ്രോങ്കോസ് ബസ് ദുരന്തത്തിന് ഉത്തരവാദിയായ ട്രക്ക് ഡ്രൈവർ തൻ്റെ സ്ഥിര താമസ പദവി തിരികെ ലഭിക്കാൻ അപേക്ഷ നൽകി. ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ ജസ്കിരത് സിങ് സിദ്ദുവിനെ മെയ് മാസത്തിൽ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡ് നാടുകടത്താൻ ഉത്തരവിടുകയും സ്ഥിര താമസ പദവി റദ്ദാക്കുകയും ചെയ്തിരുന്നു.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ സ്ഥിര താമസ പദവിക്കായി ജസ്കിരത് സിങ് സിദ്ദു അപേക്ഷ നൽകിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ മൈക്കൽ ഗ്രീൻ അറിയിച്ചു. അപേക്ഷ പ്രോസസ്സ് ചെയ്യാൻ രണ്ട് വർഷം വരെ എടുക്കുമെന്നും ഗ്രീൻ പറഞ്ഞു. ജസ്കിരത് സിങ് സിദ്ദുവിന്‍റെ നാടുകടത്തൽ നടപടികൾക്ക് മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുമെന്നും മൈക്കൽ ഗ്രീൻ പറഞ്ഞു. 2018-ൽ സസ്കാച്വാൻ ജൂനിയർ ഹോക്കി ടീം ഉൾപ്പെട്ട അപകടത്തിൽ 16 പേർ മരിക്കുകയും 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 2019-ൽ ജസ്കിരത് സിങ് സിദ്ദുവിനെ എട്ട് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.