ടൊറൻ്റോ : ഒരു മാസം പെയ്യേണ്ട മഴ മൂന്നു മണിക്കൂറിനുള്ളിൽ പെയ്തിറങ്ങിയതോടെ കനത്ത വെള്ളപ്പൊക്കത്തിൽ മുങ്ങി ടൊറൻ്റോ നഗരവും പരിസര പ്രദേശങ്ങളും. സാധാരണയായി ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രണ്ടാമത്തെ മാസമാണ് ജൂലൈ. എന്നാൽ, ജൂലൈയിൽ സാധാരണ ലഭിക്കാറുള്ളതിനേക്കാൾ 25% കൂടുതൽ മഴ മൂന്ന് മണിക്കൂറിനുള്ളിൽ ലഭിച്ചതോടെ നഗരത്തിലുടനീളമുള്ള റോഡുകളും വ്യാപാരസ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി. പ്രധാന റോഡുകളിൽ പോലും വെള്ളം കയറിയ നിലയിൽ വാഹനങ്ങൾ കാണാം. പല പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ദുരിതബാധിതരിൽ മലയാളികളും ഉൾപ്പെടുന്നു. നഗരത്തിലെ ഏറ്റവും വലിയ ട്രാൻസിറ്റ് ഹബ്ബായ യൂണിയൻ സ്റ്റേഷനുള്ളിലും പരിസരപ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ടൊറൻ്റോ മേയർ ഒലിവിയ ചൗ അഭ്യർത്ഥിച്ചു. ആളുകൾ വെള്ളം കയറിയ റോഡുകളിലൂടെ വാഹനം ഓടിക്കരുതെന്നും അരുവികളുടെയും നദികളുടെയും തീരങ്ങളിൽ നിന്നും ദയവായി മാറി സുരക്ഷിതരായിരിക്കണമെന്നും അവർ നിർദ്ദേശിച്ചു. അതേസമയം വെള്ളംപ്പൊക്കം മുൻനിർത്തി ഡോൺ വാലി പാർക്ക്‌വേ നേരത്തെ അടയ്ക്കാത്തതിൽ വിമർശനം ഉയരുന്നുണ്ട്.
കനത്ത വെള്ളപ്പൊക്കത്തിൽ ഡോൺ വാലി പാർക്ക്‌വേയിൽ കുടുങ്ങിയ 14 പേരെ രക്ഷപ്പെടുത്തി. ബ്രിട്ടിഷ് കൊളംബിയ റോഡ് മുതൽ സ്ട്രാച്ചൻ അവന്യൂ വരെയുള്ള ലേക് ഷോർ ബൊളിവാർഡിലെ രണ്ടു വശത്തേക്കുമുള്ള റോഡ് അടച്ചതായി ടൊറൻ്റോ സിറ്റി അറിയിച്ചു. കൂടാതെ തെക്കോട്ട് പോകുന്ന ഡോൺ വാലി വാലി പാർക്ക്‌വേയും ബേവ്യൂ അവന്യൂവിൽ അടച്ചു.
വെള്ളപ്പൊക്കത്തെ തുടർന്ന് നഗരത്തിലുടനീളം കനത്ത വൈദ്യുതി തടസ്സമാണ് നേരിടുന്നത്. ടൊറൻ്റോയിലുടനീളമുള്ള പതിനായിരക്കണക്കിന് ഉപയോക്താക്കൾക്ക് നിലവിൽ വൈദ്യുതിയില്ല. നിലവിൽ 290,000 ഉപയോക്താക്കളാണ് വൈദ്യുതി തടസ്സം നേരിടുന്നത്. ടൊറൻ്റോ, പാർക്ക്‌ഡെയ്ൽ, ഈസ്റ്റ് യോർക്ക്, ലിബർട്ടി വില്ലേജ് എന്നിവയുൾപ്പെടെ നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചതായി ടൊറൻ്റോ ഹൈഡ്രോ അറിയിച്ചു. ചില പ്രദേശങ്ങളിൽ നാളെ ഉച്ചവരെ വൈദ്യുതി പൂർണമായി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.