പലസ്തീൻ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്ന യുഎന്നിന്റെ പലസ്തീൻ അനുകൂല പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. 124 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. 12 മാസത്തിനകം അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽനിന്നും ഇസ്രയേലിന്റെ അനധികൃത സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുസഭ പ്രമേയം പാസാക്കിയത്.
14 രാജ്യങ്ങൾ എതിർത്തു. 43 രാജ്യങ്ങൾ വിട്ടുനിന്നു. ഓസ്‌ട്രേലിയ, കാനഡ, ജർമനി, ഇറ്റലി, നേപ്പാൾ, യുക്രെയ്ൻ, യുകെ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പം വിട്ടുനിന്നവരുടെ കൂട്ടത്തിലുണ്ട്. പ്രമേയത്തെ എതിർക്കുന്നവരിൽ ഇസ്രയേലും യുഎസും ഉണ്ട്. രാജ്യാന്തര നിയമങ്ങളുടെ ലംഘനങ്ങൾ പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയാണെന്നും ഉടനടി നടപടിയെടുക്കണമെന്നും യുഎന്നിലെ പലസ്തീൻ പ്രതിനിധി പ്രസംഗത്തിൽ പറഞ്ഞു.
ഇസ്രയേലിന്റെ നടപടികളെ തകർക്കാൻ രൂപകൽപന ചെയ്ത മറ്റൊരു രാഷ്ട്രീയ പ്രേരിത നീക്കം എന്നാണ് യുഎന്നിൽ ഇസ്രയേൽ അംബാസഡർ ഗിലാഡ് എർദാൻ പറഞ്ഞത്. പ്രമേയം സമാധാനത്തിന് സംഭാവന നൽകില്ല. പകരം മേഖലയിലെ സംഘർഷങ്ങൾ വർധിപ്പിക്കുമെന്നായിരുന്നു യുഎസിന്റെ അഭിപ്രായം.