കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചന്ദ്രനിൽ അഗ്നിപർവ്വതങ്ങൾ സജീവമായിരുന്നതായി റിപ്പോർട്ട്. യുഎസ്- ചൈന ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ചന്ദ്രന്റെ നിഗൂഢവശത്തെ കുറിച്ചുള്ള തെളിവുകള്‍ കണ്ടെത്തിയത്.
ചന്ദ്രോപരിതലത്തില്‍നിന്ന് ചൈനയുടെ ചാങ് ഇ-6 ശേഖരിച്ച പാറക്കഷണങ്ങള്‍ അഗ്നിപര്‍വ്വത സ്ഫോടനങ്ങളുടെ ഫലമായുണ്ടായവയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഇവയ്ക്ക് ഏകദേശം 420 കോടി വര്‍ഷത്തെ പഴക്കമുണ്ട്. ഗവേഷണഫലങ്ങള്‍ നേച്ചര്‍ ആന്‍ഡ് സയന്‍സ് ജേണലില്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു.

ഭൂമിയില്‍ നിന്ന് ദൃശ്യമായ ചന്ദ്രന്റെ ഭാഗത്തെ അഗ്നിപര്വ്വതപ്രവര്ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ ശേഖരിച്ചിരുന്നു. എന്നാല്‍ അത്ര പരിചിതമല്ലാത്ത ചന്ദ്രന്റെ വശമാണ് പുതിയ വിവരത്തിലൂടെ ലഭിച്ചിരിക്കുന്നത്. ചാങ് ഇ-6ന്റെ രണ്ടുമാസം നീണ്ട പര്യവേക്ഷണദൗത്യത്തിലാണ് സാംപിളുകള്‍ ശേഖരിച്ചത്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ നേതൃത്വത്തില്‍ റേഡിയോ മെട്രിക് സംവിധാനമുപയോഗിച്ചാണ് പാറക്കഷണങ്ങളുടെ കാലപ്പഴക്കം നിര്‍ണയിച്ചത്. സാംപിളുകളില്‍ താരതമ്യേന കാലപ്പഴക്കം കുറഞ്ഞ പാറകളും ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താനായി. ഏകദേശം 283 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ ഫലമായുണ്ടായ പാറകളും ചാങ് ഇ-6 എത്തിച്ചിരുന്നു.
ചന്ദ്രനില്‍നിന്ന് ലഭിച്ച സാംപിളുകള്‍ ചന്ദ്രന്റെ ഇരുണ്ട വശത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ജിയോളജി ആന്‍ഡ് ജിയോഫിസിക്സിലെ ഫ്രൊഫസര്‍ ക്വിലി ലീ പറഞ്ഞു. ചന്ദ്രന് ഭൂമിയെ ഒരുതവണ ചുറ്റിവരുന്നതിന് 27 ദിവസമാണെടുക്കുന്നത്. വേലിയേറ്റ-വേലിയിറക്കങ്ങളുടെ ഫലമായി ചന്ദ്രന്റെ ഒരുഭാഗം മാത്രമാണ് ഭൂമിയ്ക്ക് അഭിമുഖമായി വരുന്നത്. മറ്റേവശം എപ്പോഴും ഇരുണ്ടവശം (dark side ) ആയാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഈ വശത്തിന്റെ ചിത്രം 1959ല്‍ സോവിയറ്റ് ബഹിരാകാശവാഹനമായ ലൂണ 3 ആണ് ആദ്യമായി പകര്‍ത്തിയത്. പിന്നീട് ഇരുണ്ട വശത്തിന്റെ നിരവധി ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും നാസ പകര്‍ത്തിയിട്ടുണ്ട്.
