എ ആര്‍ റഹ്‌മാൻ്റെ വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിൻ്റെ സംഘത്തിലെ അംഗവും ബേസ് ഗിറ്റാറിസ്റ്റുമായ മോഹിനി ഡേയുടെ വിവാഹമോചനവും ചര്‍ച്ചയായിരുന്നു. റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ എന്ന തലത്തിലേക്ക് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നു. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹിനി.അടിസ്ഥാനരഹിതമായ കിംവദന്തികളോട് പ്രതികരിക്കാനില്ലെന്നും, എല്ലാം വെറും അഭ്യൂഹങ്ങളാണെന്നും മോഹിനി ഡേ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു. തൻ്റെ സ്വകാര്യതയെ മാനിക്കണമെന്നും മോഹിനി അഭ്യർത്ഥിച്ചു.
‘അഭിമുഖമെടുക്കാനെന്നുപറഞ്ഞ് വലിയതോതിലുള്ള അഭ്യർത്ഥനകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ അതിൻ്റെ യഥാർത്ഥ ഉദ്ദേശമെന്താണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് അഭിമുഖങ്ങൾ തരില്ലെന്ന് എല്ലാവരോടും വളരെ ബഹുമാനപൂർവം പറഞ്ഞ് ഒഴിഞ്ഞു. ഇത്തരം കിംവദന്തികളുടെ എരിതീയിൽ എണ്ണയൊഴിക്കാൻ എനിക്ക് തീരെ താത്പര്യമില്ല. എൻ്റെ ഊർജം അഭ്യൂഹങ്ങളിൽ ചെലവിടാനുള്ളതല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദയവായി എന്റെ സ്വകാര്യതയെ ബഹുമാനിക്കണം’, മോഹിനി ഡേ പറഞ്ഞു.

റഹ്‌മാന്‍- സൈറാ ബാനു വേര്‍പിരിയലിന് ബേസിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമില്ലെന്ന് നേരത്തെ തന്നെ സൈറയുടെ അഭിഭാഷക വന്ദന ഷാ വ്യക്തമാക്കിയിരുന്നു. കൂടാതെ സൈറയുടേതും റഹ്‌മാന്റേതും സ്വന്തമായുള്ള തീരുമാനമായിരുന്നുവെന്നും, മാന്യമായാണ് ഈ ബന്ധം അവസാനിപ്പിച്ചതെന്നും റഹ്‌മാനും സൈറയും പരസ്പരം പിന്തുണ തുടരുമെന്നും അഡ്വ. വന്ദന ഷാ പറഞ്ഞു.
എ ആര്‍ റഹ്‌മാൻ്റെ സംഘത്തിലെ അംഗമായ ബേസ് ഗിറ്റാറിസ്റ്റ് മോഹിനി ഡേ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു വിവാഹ ബന്ധം വേർപിരിയുന്നതായി അറിയിച്ചത്. ഭര്‍ത്താവും സംഗീതസംവിധായകനുമായ മാര്‍ക്ക് ഹാര്‍സച്ചുമായി പരസ്പരധാരണയോടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് അവർ കുറിപ്പ് പങ്കുവെച്ചു.
