ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടും. കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ഉച്ചയോടെയാകും കര തൊടുക. തമിഴ്നാട്ടിലും തെക്കൻ ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രതയാണ്. 60 കിലോമീറ്റര്‍ മുതല്‍ 90 കിലോമീറ്റര്‍ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ അടക്കം 8 ജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്. രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കുന്ന തിരുവാരൂരിലെ കേന്ദ്ര സർവകലാശാലയുടെ പരിപാടിയും റദ്ധാക്കി.

ചെന്നൈ ഉള്‍പ്പെടെയുള്ള ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അനാവശ്യമായി ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ നിർദ്ദേശം പുറപ്പെടുവിച്ചു. ചെന്നൈയില്‍ നിന്നുള്ള 12 വിമാനങ്ങള്‍ റദ്ദാക്കി. ചുഴലിക്കാറ്റിനെ നേരിടുന്നതിനായി എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളും സജ്ജമാണ്. കടലിന് സമീപത്ത് താമസിക്കുന്ന ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളാ തീരത്ത് ഇന്ന് മീന്‍പിടിത്തത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ അതിതീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം. തെക്കന്‍ കേരള തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.