കാൽഗറി : കാനഡയിലുടനീളമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും സ്വകാര്യ വിവരങ്ങൾ ചോർന്നതായി ആരോപിച്ച് PowerSchool- നെതിരെ പരാതി നൽകി കാൽഗറി നിയമ സ്ഥാപനം ക്യൂമിംഗ് & ഗില്ലസ്പി. സൈബർ സുരക്ഷാ ലംഘനം നടന്നുവെന്ന് കാണിച്ചാണ് കേസ് ഫയൽ ചെയ്തത്. 2024 ഡിസംബർ 28-ന് PowerSchool-ൻ്റെ സിസ്റ്റങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് വ്യക്തിഗത വിവരങ്ങൾ ചോർന്നത്. PowerSchool-ന് സുരക്ഷ ഉറപ്പാക്കാൻ സാധിച്ചില്ലെന്നും ഇത് ഉപയോക്താക്കൾക്കിടയിൽ ഉത്കണ്ഠയും അവിശ്വാസവും ഉണ്ടാക്കിയെന്നും ഇത്തരം വിവരങ്ങൾ വിൽക്കപ്പെടുകയോ മോശമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുകയോ ചെയ്യുമെന്ന് ഭയപ്പെടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

ഐഡൻ്റിറ്റി മോഷണം, ക്രെഡിറ്റ് കാർഡ് തട്ടിപ്പ്, ഭൂമിയുടെ ഉടമസ്ഥാവകാശം, മോർട്ട്ഗേജ് തട്ടിപ്പ്, മോഷണം എന്നിവയുൾപ്പെടെ വിവിധങ്ങളായ നിയമവിരുദ്ധ വഴികളിൽ ഉപയോഗിക്കാൻ പര്യാപ്തമാണ് ചോർന്ന വിവരങ്ങളെന്നും സ്ഥാപനം ചൂണ്ടിക്കാട്ടി. അതേസമയം, വിദ്യാർത്ഥികളുടെ വിവരങ്ങൾ പരിരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രശ്നം കൈകാര്യം ചെയ്യാൻ സൈബർ സുരക്ഷാ വിദഗ്ദനെ ഏർപ്പാടാക്കിയതായും PowerSchool അറിയിച്ചു.
