അനധികൃത കുടിയേറ്റത്തിന് അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 205 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള യുഎസ് സൈനിക സി -17 ട്രാൻസ്പോർട്ട് വിമാനം അമൃത്സറിൽ ലാൻഡ് ചെയ്തു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ടേം നടപടികൾക്ക് ശേഷം ഇന്ത്യയിലേക്കുള്ള ആദ്യ നാടുകടത്തലാണിത്.
ടെക്സസിലെ സാൻ അന്റോണിയോയിൽ നിന്ന് പറന്നുയർന്ന യുഎസ് വ്യോമസേനാ വിമാനം പഞ്ചാബിലെ അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. തിരിച്ചെത്തുന്നവരിൽ ഭൂരിഭാഗം പേരും പഞ്ചാബ് സ്വദേശികളാണെന്നാണ് വിവരം. യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ആകെയുള്ള 15 ലക്ഷം പേരിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് സൂചന.
നാട്ടിലെത്തിയാൽ നാടുകടത്തപ്പെടുന്നവരുടെ രേഖകളുടെ പരിശോധന നടത്തും. വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ പരിശോധനകളും നടത്തും. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ ട്രംപ് ഭരണകൂടം ഇതുവരെ സൈനിക വിമാനങ്ങൾ ഉപയോഗിച്ചിരുന്നു.