എഡ്മിന്‍റൻ : വസന്തകാലം അടുത്തതോടെ ആൽബർട്ടയിൽ കാട്ടുതീ സീസണും തുടക്കമായി. ഈ വർഷം ഇതുവരെ പ്രവിശ്യയിലുടനീളം 10 കാട്ടുതീ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാട്ടുതീയുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് അറുപതോളം കാട്ടുതീയാണ് റിപ്പോർട്ട് ചെയ്തത്. കാട്ടുതീ തടയുന്നതിൽ എല്ലാ ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് ആൽബർട്ട വനം, പാർക്ക് മന്ത്രി ടോഡ് ലോവൻ പറഞ്ഞു. എല്ലാ പ്രവിശ്യാ നിവാസികളും അഗ്നി നിരോധനങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഏരിയയിൽ തീ കത്തിക്കുന്നതിന് പെർമിറ്റ് എടുക്കണമെന്നും മന്ത്രി അറിയിച്ചു.

കാട്ടുതീ സീസണ് ആരംഭമായതോടെ കാൻമോറിന് സമീപമുള്ള ബോ വാലി, സൈപ്രസ് ഹിൽസ് പ്രൊവിൻഷ്യൽ പാർക്ക്, ഹിൻ്റൺ, വൈറ്റ്കോർട്ട്, സ്ലേവ് ലേക്ക് എന്നിവിടങ്ങളിൽ ഫയർഗാർഡ് പദ്ധതികൾ നടക്കുന്നുണ്ട്. കാട്ടുതീ പ്രതിരോധത്തിനായി ഈ വർഷത്തെ ബജറ്റിൽ ആൽബർട്ട സർക്കാർ 16 കോടി ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഈ ഫണ്ട് ഉദ്യോഗസ്ഥർ, ഉപകരണങ്ങൾ, പരിശീലനം, വിമാനങ്ങൾക്കായുള്ള കരാറുകൾ എന്നിവയ്ക്കായി വിനിയോഗിക്കും.