ഓട്ടവ : പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെൻ്റ് പ്രൊറോഗ് ചെയ്തതിനെതിരെ രണ്ടു നോവസ്കോഷ നിവാസികൾ നൽകിയ ഹർജി തള്ളി ഫെഡറൽ കോടതി. പ്രധാനമന്ത്രി തൻ്റെ അധികാരം ദുർവിനിയോഗം ചെയ്തിട്ടില്ലെന്നും വിധിയിൽ ഫെഡറൽ കോടതി ചീഫ് ജസ്റ്റിസ് പോൾ ക്രാംപ്ടൺ പ്രസ്താവിച്ചു. പാർലമെൻ്റ് പ്രൊറോഗ് ചെയ്തത് നിയമവിരുദ്ധമാണെന്നും ജസ്റ്റിൻ ട്രൂഡോ തന്‍റെ അധികാരം ദുർവിനിയോഗം ചെയ്തതായും കാണിച്ച് നോവസ്കോഷ ആംഹെർസ്റ്റിലെ ഡേവിഡ് മക്കിന്നനും ഹാലിഫാക്സിലെ അരിസ് ലാവ്‌റാനോസും ഹർജി നൽകിയിരുന്നു. അതേസമയം ട്രൂഡോയുടെ നിർദ്ദേശം കോടതിയുടെ പുനരവലോകനത്തിന് വിധേയമല്ലെന്നും അന്തിമവിധി വോട്ടുചെയ്യുന്ന പൊതുജനങ്ങളുടേതാണെന്നും ഫെഡറൽ അഭിഭാഷകർ വാദിച്ചു.

മാർച്ച് 24 വരെ പാർലമെൻ്റ് പ്രൊറോഗ് ചെയ്യാൻ ഗവർണർ ജനറൽ മേരി സൈമണിനോട് ജനുവരി 6-ന്, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിർദ്ദേശിച്ചിരുന്നു. പ്രൊറോഗേഷൻ, ഗവർണർ ജനറൽ മേരി സൈമൺ അംഗീകരിച്ചതോടെ കനേഡിയൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ന്യൂനപക്ഷ പാർലമെൻ്റിൻ്റെ സമ്മേളനത്തിന് വിരാമമായിരുന്നു.