തൃശൂർ: ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്‌ബോൾ താരമായ പദ്മശ്രീ ഐഎം വിജയന്‍റെ അമ്മ കൊച്ചമ്മുവിന്‍റെ ഓർമ്മയ്ക്കായി സംഘടിപ്പിക്കുന്ന സെവൻസ് ടൂർണമെൻ്റ് ഫൈനലിലേക്ക് കടന്നു. കനേഡിയൻ മലയാളിയും വ്യവസായിയുമായ രതീഷ് മേനാച്ചേരിയാണ് ടൂർണമെൻ്റ് സ്പോൺസർ ചെയ്തിരിക്കുന്നത്.

കോർപ്പറേഷൻ ഇൻഡോർ സ്റ്റേഡിയത്തിന് മുൻവശത്തെ പാലസ് ഗ്രൗണ്ടിൽ ഉഷ എഫ് സി തൃശൂർ സംഘടി പ്പിക്കുന്ന ടൂർണമെൻ്റിൽ രണ്ടു പാദങ്ങളായി നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ അൽ- മദീന ചെർപ്പുളശ്ശേരി, കെഡിഎസ് എഫ്സി കിഴിശ്ശേരി, സബാൻ കോട്ടയ്ക്കൽ, സൂപ്പർ സ്റ്റുഡിയോ മലപ്പുറം എന്നീ ടീമുകൾ ഏറ്റുമുട്ടും. ഫൈനൽ മത്സരം ഏപ്രിൽ ഏഴിന് നടക്കും.

ടൂർണമെൻ്റിനോടനുബന്ധിച്ച് തൃശൂർ സിറ്റി പൊലീസ് ലഹരിക്കെതിരെ സൗഹൃദ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ താരനിബിഢമായ തൃശൂർ സിറ്റി പൊലീസ് ടീമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഡയമണ്ട് എഫ്സി കാനഡ തോൽപ്പിച്ചു. തൃശൂർ റേഞ്ച് ഡിഐജി എസ് ഹരിശങ്കർ, സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ, അസിസ്റ്റൻ്റ് കമ്മിഷണർ സലീഷ് ശങ്കർ, മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ ഐ എം വിജയൻ, സി വി പാപ്പച്ചൻ തുടങ്ങിയവർ തൃശൂർ സിറ്റി പൊലീസ് ടീമിനായി അണിനിരന്നു. ഡയമണ്ട് എഫ്സി കാനഡയ്ക്കായി മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ എം സുരേഷ്, മുൻ സന്തോഷ് ട്രോഫി താരം സി ജി റോയ്, മുൻ എസ്ബിടി താരം മാർട്ടിൻ മാത്യൂസ്, എൻ പി പ്രദീപ്, സിബി സണ്ണി, ലയണൽ തോമസ് തുടങ്ങിയവർ ബൂട്ടണിഞ്ഞു. തൃശൂർ പൂരത്തിനു മുന്നോടിയായിട്ടാണ് ലഹരിക്കെതിരെ സിറ്റി പൊലീസിന്‍റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. മത്സരം കാണാനും കളിക്കാരെ പരിചയപ്പെടാനും കലക്ടർ അർജുൻ പാണ്ഡ്യൻ, മേയർ എം കെ വർഗീസ്, കല്യാൺ സിൽക്സ് എം ഡി ടി എസ് പട്ടാഭിരാമൻ, ഐ എംവിജയന്‍റെ മകൻ ആരോമൽ തുടങ്ങിയവർ എത്തിയിരുന്നു.