വാഷിങ്ടൺ: ഇന്ത്യ – പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ സമാധാനാഹ്വാനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. സമാധാന ചർച്ചക്ക് ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്നും ഇരുരാജ്യങ്ങളുമായും നല്ല ബന്ധമാണ് യുഎസിനുള്ളതെന്നും ട്രംപ് പറഞ്ഞു.
“ഇത് വളരെ മോശം സാഹചര്യമാണ്. ഇരുരാജ്യങ്ങളെയും എനിക്ക് നന്നായറിയാം. സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയും പാകിസ്ഥാനും തയാറാകണം. ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിക്കഴിഞ്ഞു. ഇത് ഇവിടെ നിർത്തുന്നതാണ് നല്ലത്. ആവശ്യമെങ്കിൽ സമാധാന ചർച്ചക്ക് മധ്യസ്ഥത വഹിക്കാൻ തയാറാണ്,” ഇന്ത്യ -പാകിസ്ഥാൻ യുദ്ധസാഹചര്യത്തെ കുറിച്ചുള്ള ചോദ്യത്തോട് ട്രംപ് പ്രതികരിച്ചു.

ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ബുധനാഴ്ച പുലർച്ചയെണ് ഇന്ത്യൻ സേന ഓപറേഷൻ സിന്ദൂറിലൂടെ പാക് പഞ്ചാബ് പ്രവിശ്യയിലെയും പാക്കധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തത്. ആക്രമണത്തിൽ 70ലേറെ ഭീകരർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.
