ഓട്ടവ : ആൽബർട്ടയിൽ നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് ലിബറൽ എംപി സുഖ് ധലിവാൾ. ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി മാർക്ക് കാർണിയെ കണ്ടതായി ബ്രിട്ടിഷ് കൊളംബിയയിൽ നിന്നുള്ള എംപി സുഖ് ധലിവാൾ പറയുന്നു.

ഉച്ചകോടിയിൽ മോദി പങ്കെടുക്കരുതെന്ന് ആഗ്രഹിക്കുന്ന നിരവധി ആളുകളുമായി സംസാരിച്ചതായി അദ്ദേഹം പറയുന്നു. അവരിൽ ചിലർ ലിബറൽ കോക്കസ് അംഗങ്ങളാണെന്നും സുഖ് ധലിവാൾ വെളിപ്പെടുത്തി. ഏകദേശം രണ്ട് വർഷം മുമ്പ് ബ്രിട്ടിഷ് കൊളംബിയ സറേയിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം നിലനിൽക്കെയാണ് മോദിയെ ജി7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതെന്ന് സുഖ് ധലിവാൾ പറയുന്നു. മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിലും ഇരയ്ക്ക് നീതി ഉറപ്പ് വരുത്തുന്നതിലും മുൻപന്തിയിൽ നിൽക്കുന്ന കാനഡ ഇത്തരമൊരു നടപടി സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്നും നിജ്ജാർ കൊല്ലപ്പെട്ട സ്ഥലത്തെ പ്രതിനിധീകരിക്കുന്ന ധലിവാൾ പറഞ്ഞു.

നരേന്ദ്ര മോദിയെയും സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചത് കാനഡയുടെ പ്രശസ്തിയെ ദുർബലപ്പെടുത്തുന്നതായി മറ്റൊരു ബ്രിട്ടിഷ് കൊളംബിയ ലിബറൽ എംപിയായ ഗുർബക്സ് സൈനി പറഞ്ഞു. വിവിധ നേതാക്കൾ മോദിയുടെ ക്ഷണവുമായി ബന്ധപ്പെട്ട് ആശങ്ക പങ്കുവെച്ചതായി രാജ്യാന്തര വ്യാപാര മന്ത്രി മനീന്ദർ സിദ്ധു അറിയിച്ചു.