വാഷിംഗ്ടൺ ഡി സി : ടിക് ടോക്ക് പ്രവർത്തനകാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടി യുഎസ്. രാജ്യത്ത് ടിക് ടോക്ക് 90 ദിവസത്തേക്ക് കൂടി പ്രവർത്തിപ്പിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചു. ടിക് ടോക്കിനെ യുഎസ് ഉടമസ്ഥതയിലുള്ള ഒരു പുതിയ കമ്പനിയാക്കി മാറ്റുന്നതിനുള്ള കരാറിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

ടിക് ടോക്ക് നിരോധിക്കാൻ പ്രസിഡൻ്റ് ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലീവിറ്റ് പ്രസ്താവനയിൽ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്‍റെ പ്രവർത്തനകാലാവധി 90 ദിവസം നീണ്ടുനിൽക്കും, അവർ വ്യക്തമാക്കി. അതുവഴി അമേരിക്കൻ ജനതയ്ക്ക് അവരുടെ ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പോടെ ടിക് ടോക്ക് ഉപയോഗിക്കുന്നത് തുടരാൻ കഴിയും, കാരൊലിൻ ലീവിറ്റ് അറിയിച്ചു.

ട്രംപ് അധികാരത്തിലെത്തിയ ശേഷം ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടുന്നത്. ജനുവരിയിൽ ദേശീയ സുരക്ഷയുടെ പേരില്‍ യുഎസില്‍ ടിക് ടോക്ക് നിരോധിക്കുന്ന നിയമം യുഎസ് സുപ്രീം കോടതി ശരിവെച്ചിരുന്നു. എന്നാൽ, അധികാരമേറ്റ ആദ്യ ദിവസമായ ജനുവരി 20-ന് ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പ്രസിഡൻ്റ് ട്രംപ് ടിക് ടോക് പുനഃസ്ഥാപിച്ചിരുന്നു. തുടർന്ന് ടിക് ടോക്കിനെ യുഎസ് ഉടമസ്ഥതയിലുള്ള ഒരു പുതിയ കമ്പനിയാക്കി മാറ്റുന്നതിനുള്ള കരാറിലേക്ക് അടുത്തതോടെ ഏപ്രിലിൽ വീണ്ടും ടിക് ടോക്കിന്‍റെ പ്രവർത്തനകാലാവധി വീണ്ടും ട്രംപ് നീട്ടിയിരുന്നു. എന്നാൽ, ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തെത്തുടർന്ന് ചൈന പിന്മാറിയതിനെത്തുടർന്ന് ആ കരാർ തകർന്നു.