കാല്‍ഗറി : കാല്‍ഗറി രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ എയര്‍ക്രാഫ്റ്റ് എന്‍ജിന്‍ മെയിന്‍റനന്‍സ് സെന്‍ററിന് ആരംഭം കുറിച്ച് വെസ്റ്റ്‌ജെറ്റ് എയർലൈൻ. വെസ്റ്റ്‌ജെറ്റും ജര്‍മ്മന്‍ എയര്‍ക്രാഫ്റ്റ് സര്‍വീസസ് കമ്പനിയായ ലുഫ്താന്‍സയും സംയുക്തമായാണ് ഒരു കോടി ഇരുപത് ലക്ഷം ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഫെസിലിറ്റി സെന്‍റര്‍ നിർമ്മിക്കുന്നത്. ഫെഡറല്‍ ഇന്നൊവേഷന്‍, സയന്‍സ്, ഇന്‍ഡസ്ട്രി മിനിസ്റ്റര്‍ മെലനി ജോളി, കാല്‍ഗറി മേയര്‍ ജ്യോതി ഗോണ്ടെക്, ആല്‍ബര്‍ട്ട ജോബ്‌സ്, ഇക്കണോമി, ട്രേഡ്, ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ ജോസഫ് ഷോ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

നിർമ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഫെസിലിറ്റി സെന്‍ററില്‍ ഏകദേശം 50 വെസ്റ്റ്‌ജെറ്റ് ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് സര്‍വീസ് ലഭ്യമാകും. വിദേശത്ത് സര്‍വീസ് ലഭ്യമാക്കുന്നതിന് പകരം, സ്വദേശത്ത് കാല്‍ഗറിയില്‍ തന്നെ ജെറ്റുകള്‍ പരിപാലിക്കാനും പരീക്ഷിക്കാനും ഫെസിലിറ്റി സെന്‍ററില്‍ സൗകര്യമുണ്ടാകും. നിർമ്മാണ പ്രവർത്തനങ്ങൾ 2027-ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ 2030 ആകുമ്പോഴേക്കും പദ്ധതിയിലൂടെ കാല്‍ഗറിയില്‍ 160 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കരുതുന്നു.