മൺട്രിയോൾ : പണിമുടക്കിനൊരുങ്ങുന്ന എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെ വോട്ടിങ് അവസാന ദിവസത്തിലേക്ക് കടക്കുന്നു. ജൂലൈ 28 ന് ആരംഭിച്ച വോട്ടെടുപ്പ് ഇന്ന് അവസാനിക്കുമെന്ന് പതിനായിരത്തിലധികം ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) അറിയിച്ചു. എന്നാൽ, വോട്ടെടുപ്പ് നടത്തുന്നത് പണിമുടക്ക് ആരംഭിക്കുമെന്ന് അർത്ഥമാക്കുന്നില്ലെന്ന് എയർ കാനഡ വക്താവ് പറയുന്നു. 60 ദിവസത്തെ അനുരഞ്ജന കാലയളവിന് ശേഷം 21 ദിവസത്തെ കൂളിങ്-ഓഫ് കാലയളവ് കഴിയുന്നതുവരെ പണിമുടക്ക് നടക്കില്ലെന്നും എയർ കാനഡ വ്യക്തമാക്കി.

വർഷാരംഭം മുതൽ ആരംഭിച്ച കരാർ ചർച്ച വിജയത്തിലെത്താത്ത സാഹചര്യത്തിലാണ് ജീവനക്കാർ പണിമുടക്കിനൊരുങ്ങുന്നത്. ഭൂരിപക്ഷം യൂണിയൻ അംഗങ്ങളും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്‌താൽ ഓഗസ്റ്റ് 16 മുതൽ പണിമുടക്ക് ആരംഭിക്കുമെന്നും CUPE എയർ കാനഡ ഘടകം വക്താവ് പറയുന്നു. അതേസമയം പണിമുടക്ക് ആരംഭിച്ചാൽ ടൊറൻ്റോ പിയേഴ്സൺ ഉൾപ്പെടെ കാനഡയിലെ പ്രധാന വിമാനത്താവളങ്ങളെ സാരമായി ബാധിച്ചേക്കും. ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെ മുൻ കരാർ മാർച്ച് 31-ന് അവസാനിച്ചിരുന്നു. വേതന വർധന, വേതനമില്ലാത്ത ജോലി, ദിവസബത്ത, പെൻഷൻ, ജോലി നിയമങ്ങൾ, വിശ്രമവേളകൾ തുടങ്ങിയയവയാണ് തർക്കവിഷയങ്ങൾ. അനുദിനം ഉയരുന്ന ജീവിതച്ചെലവിൽ ഒരു എൻട്രി ലെവൽ ഫ്ലൈറ്റ് അറ്റൻഡൻ്റിന് പ്രതിമാസം 1,951.30 ഡോളർ മാത്രമാണ് ലഭിക്കുന്നതെന്നും ഇത് ജീവിക്കാൻ തികയുന്നില്ലെന്നും യൂണിയൻ പറയുന്നു.