ന്യൂഡൽഹി : ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കി ഇന്ത്യൻ സർക്കാർ. പുതിയ നിയമപ്രകാരം, OCI കാർഡുടമ ഗുരുതരമായ കുറ്റകൃത്യങ്ങളിൽപ്പെടുകയോ ദീർഘകാല തടവുശിക്ഷ ലഭിക്കുകയോ ചെയ്താൽ, അവരുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം (MHA) അറിയിച്ചു. ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർ രണ്ട് വർഷം അല്ലെങ്കിൽ അതിൽ കൂടുതലോ തടവുശിക്ഷ ലഭിച്ചാലോ, ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യത്തിന് കുറ്റപത്രം സമർപ്പിക്കപ്പെടുകയോ ചെയ്താൽ, OCI പദവി നഷ്ടപ്പെടും. ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നൽകുന്ന OCI പദവി മാനദണ്ഡങ്ങൾ കർശനമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. OCI കാർഡ് ഉടമകൾക്കും അവരുടെ പങ്കാളികൾക്കും മൾട്ടിപ്പിൾ-എൻട്രി, മൾട്ടി പർപ്പസ് ലൈഫ് ടൈം വീസകൾ, ചില സാമ്പത്തിക, വിദ്യാഭ്യാസ അവകാശങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (OCI)
2005 ഓഗസ്റ്റിൽ ആരംഭിച്ച OCI പദ്ധതി, ഇന്ത്യൻ വംശജർക്ക് വീസ ഇല്ലാതെ ഇന്ത്യ സന്ദർശിക്കാനുള്ള അനുമതി നൽകുന്നു. 1950 ജനുവരി 26-ന് ഇന്ത്യയിലെ പൗരന്മാരായിരുന്നവർക്കും അതിന് ശേഷം പൗരത്വം നേടാൻ അർഹതയുള്ളവരോ ആയവർക്ക് OCI കാർഡിന് രജിസ്റ്റർ ചെയ്യാം. എന്നാൽ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും മറ്റു ചില രാജ്യങ്ങളിലെ പൗരന്മാർക്കും ഇത് ലഭ്യമല്ല.
