ഓട്ടവ : വേനൽക്കാലം ശക്തമായതോടെ കിഴക്കൻ കാനഡ കടുത്ത വരൾച്ച നേരിടുന്നതായി റിപ്പോർട്ട്. വേനല്‍ക്കാലം ആരംഭിച്ചതോടെ ഭൂരിഭാഗം മാരിടൈംസ് പ്രവിശ്യകളും കാട്ടുതീയുടെയും കടുത്ത വരൾച്ചയുടെയും ഭീതിയിലാണ്. സതേണ്‍ ന്യൂബ്രൺസ്വിക്കിലും നോവസ്കോഷയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും പതിവിലും കുറഞ്ഞ മഴയാണ് ലഭിച്ചത്. ഇതോടെ ഹാലിഫാക്സ്, സെൻ്റ് ജോൺസ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ ജൂണ്‍ ഒന്നു മുതല്‍ സാധാരണ മഴയുടെ 50 ശതമാനമോ അതില്‍ കുറവോ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. പല പ്രദേശങ്ങളിലും ഈ മാസം ആവശ്യത്തിനുള്ള മഴ ലഭിച്ചിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. വരൾച്ച രൂക്ഷമായതോടെ പല നഗരങ്ങളിലും കാട്ടുതീ പടരുകയാണ്.

നോവസ്കോഷയിൽ ജലസംഭരണികളില്‍ വെള്ളം കുറയുന്നതിനാല്‍ ജനങ്ങൾ ജലഉപഭോഗം കുറയ്ക്കണമെന്ന് ഹാലിഫാക്സ് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. വരണ്ട കാലാവസ്ഥ തുടരുന്നതിനാൽ വരും ദിവസങ്ങളില്‍ ജലവിതരണ പ്രതിസന്ധി രൂക്ഷമാകുമെന്നും മുനിസിപ്പാലിറ്റി അധികൃതർ പറയുന്നു.

ജൂണ്‍ അവസാനത്തോടെ രാജ്യത്തെ 62% പ്രദേശങ്ങളിലും ‘അസാധാരണമായി വരണ്ട’ ഉള്‍പ്പെടെ ‘മിതമായത് മുതല്‍ അതിതീവ്ര വരള്‍ച്ച’ വരെയുള്ള അവസ്ഥയാണ് അനുഭവപ്പെടുന്നതെന്ന് എൻവയൺമെൻ്റ് കാനഡയുടെ റിപ്പോര്‍ട്ട് കാണിക്കുന്നു. ഇത് കാനഡയുടെ കാര്‍ഷിക ഭൂമിയുടെ 66 ശതമാനത്തെയും ബാധിച്ചു. ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ അവരുടെ വിളകളെ സംരക്ഷിക്കുന്നതിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതേസമയം വരണ്ട കാലാവസ്ഥയില്‍ കാട്ടുതീ സാധ്യത കുറയ്ക്കുന്നതിന് നിരവധി പ്രവിശ്യകളിലുടനീളമുള്ള ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.