അങ്കാറ: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിർണായക സമാധാന ചർച്ചകൾ സമവായത്തിലെത്താതെ പരാജയപ്പെട്ടതായി അധികൃതർ. അതിർത്തി ആക്രമണങ്ങളും തീവ്രവാദികളുടെ ഒളിത്താവളങ്ങളും സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് തുർക്കിയിലെ ഇസ്താംബൂളിൽ വച്ചാണ് ചർച്ചകൾ നടന്നത്. ഒക്ടോബർ 19 ന് ഖത്തറിന്റെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും നയതന്ത്രപരമായ പ്രതിസന്ധി പരിഹരിക്കാൻ തുർക്കി ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾ ശ്രമം തുടരുകയാണ്.
പാക്കിസ്ഥാനെതിരായ ഭീകരപ്രവർത്തനങ്ങൾക്ക് അഫ്ഗാൻ പ്രവിശ്യകൾ ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകാൻ കാബൂൾ വിസമ്മതിച്ചതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് പാക്ക് ഉദ്യോഗസ്ഥർ അറിയിച്ചു. താലിബാനെതിരെ നടപടിയെടുക്കുന്നതിൽ അഫ്ഗാനിസ്ഥാൻ വിമുഖത കാണിക്കുമ്പോൾ ചർച്ചകൾക്ക് പാക്ക് പക്ഷം തയ്യാറാകുന്നില്ലെന്ന് അഫ്ഗാൻ മാധ്യമങ്ങളുടെ ആരോപണം. ഇതിനിടെ പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ സഹായിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഗ്ദാനവും നൽകിയിരുന്നു.

നയതന്ത്ര തർക്കം ഇരു രാജ്യങ്ങൾക്കുമിടയിലെ സാധാരണ ജീവിതത്തെയും വ്യാപാരത്തെയും ഗുരുതരമായി ബാധിച്ചിട്ടിട്ടുണ്ട്. രണ്ടാഴ്ചയിലേറെയായി എല്ലാ ബോർഡർ ക്രോസിങ് കേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്നതിനാൽ ചരക്കു വാഹനങ്ങൾ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. സംഘർഷം ലഘൂകരിക്കുന്നതിനും വ്യാപാര പാതകൾ തുറക്കുന്നതിനും എത്രയും വേഗം ചർച്ചകൾ പുനരാരംഭിക്കുകയും സമവായത്തിൽ എത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
