ഫ്‌ളോറിഡ: ജമൈക്കയിൽ ചുഴലിക്കാറ്റ് ദുരിതാശ്വാസ ദൗത്യത്തിനായി പോയ അച്ഛനും മകളും അവർ സഞ്ചരിച്ച ചെറുവിമാനം തകർന്ന് മരിച്ചു. ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന അലക്‌സാണ്ടർ വുർമും (53) മകൾ സെറീന (22) യുമാണ് മരിച്ചത്. മിയാമിക്ക് പുറത്തുള്ള ഒരു ജനവാസ മേഖലയിലുള്ള തടാകത്തിലേക്കാണ് വിമാനം തകർന്നുവീണത്. മെലിസ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫോർട്ട് ലോഡർഡെയ്ലിൽ നിന്ന് തിങ്കളാഴ്ച രാവിലെ 10:14 ന് നായിരുന്നു ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ വിമാനം ജമൈക്കയിലേക്ക് പുറപ്പെട്ടതെന്ന് ഫോർട്ട് ലോഡർഡെയ്ൽ എക്സിക്യൂട്ടീവ് എയർപോർട്ട് വക്താവ് പറഞ്ഞു.

പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനം താഴേക്ക് പതിച്ചു. കോറൽ സ്പ്രിംഗ്‌സ് പോലീസ് ഡിപ്പാർട്ട്മെന്റും കോറൽ സ്പ്രിംഗ്‌സ്-പാർക്ക്ലാൻഡ് ഫയർ ഡിപ്പാർട്ട്മെന്റും എത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ പ്രദേശത്തെ വീടുകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെങ്കിലും താമസക്കാർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്എഎ), നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി), ബ്രോവാർഡ് ഷെരീഫ് ഓഫീസ് (ബിഎസ്ഒ) എന്നിവർ അന്വേഷണം നടത്തുകയാണ്.
