വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടണിൽ മനുഷ്യരില്‍ ആദ്യമായി H5N5 പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്‌തു. ഗ്രേയ്സ് ഹാർബർ കൗണ്ടിയിൽ വയോധികന്‍റെ മരണം ഇതേ വൈറസ് ( H5N5 avian influenza) ബാധിച്ചാണെന്ന് റിപ്പോർട്ട് . വെള്ളിയാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.വാഷിങ്ടൺ സ്റ്റേറ്റ് ആരോഗ്യവകുപ്പിന്റെ വിവരമനുസരിച്ച്, മരിച്ച വ്യക്തിക്ക് മുമ്പ് തന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വീട്ടിൽ വളർത്തു പക്ഷികളും കോഴികളും ഉൾപ്പെടെ ഒരു മിശ്ര ക്ഷീര-പക്ഷി കന്നുകാലി കൂട്ടത്തെ വളർത്തുന്ന വ്യക്തിയാണ്. നവംബർ ആദ്യമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോൾ തന്നെ ഗുരുതരമായി രോഗബാധിതനായിരുന്നെന്ന് വാഷിങ്ടൺ സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റ് സ്കോട്ട് ലിൻഡ്ക്വിസ്റ്റ് അറിയിച്ചു.

രോഗബാധയെ തുടർന്നുള്ള ആരോഗ്യ വകുപ്പ് പരിശോധനയ്ക്കിടെ വീടിനോട് ചേർന്നുള്ള പരിസരത്തിൽ H5N5 വൈറസ് ബാധ കണ്ടെത്തി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നുവെന്ന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പൊതുജനാരോഗ്യത്തിന് നിലവിൽ വലിയ ഭീഷണി ഇല്ലെന്ന് സിഡിസി (Centers for Disease Control and Prevention) അറിയിച്ചു. രോഗിയുടെ കുടുംബാംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, വീട്ടിലെ പക്ഷിമൃഗാദികളോട് സമ്പർക്കം പുലർത്തിയവർ എല്ലാം നിരീക്ഷണത്തിലാണ്.
