ഓട്ടവ: റിക്രൂട്ട്‌മെന്റ് മാന്ദ്യത്തിന് വിരാമം കുറിച്ചുകൊണ്ട് നിർണായക മാറ്റങ്ങളുമായി കനേഡിയൻ സായുധ സേന (CAF). കെബെക്കിലെ ലീഡർഷിപ്പ് ആൻഡ് റിക്രൂട്ട് സ്കൂളിൽ അടുത്തിടെ 204 പേർ അടിസ്ഥാന പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയതായാണ് റിപ്പോർട്ട്. ഈ വർഷം 7,600 പേർക്ക് പരിശീലനം നൽകാൻ സാധിച്ചതായി സേനാ അധികൃതർ അറിയിച്ചു. സൈന്യത്തിൻ്റെ പ്രതിച്ഛായ മെച്ചപ്പെടുത്തിയതും റിക്രൂട്ട്മെൻ്റ് ലളിതമാക്കിയതുമാണ് ഈ വളർച്ചയ്ക്ക് പിന്നിൽ.

പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ച സാമ്പത്തിക ആനുകൂല്യങ്ങളാണ് റിക്രൂട്ട്‌മെന്റ് വർധിക്കാൻ പ്രധാന കാരണം. റെഗുലർ ഫോഴ്‌സിലെ സാധാരണ സൈനികർക്ക് 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തോടെ 20% ശമ്പള വർധന ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. സൈന്യത്തിൽ ചേരുന്നവരുടെ പ്രായത്തിലും പശ്ചാത്തലത്തിലുമാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. 20 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവരെയെല്ലാം പരിഗണിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യസുരക്ഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് സൈനിക പശ്ചാത്തലമില്ലാത്ത പുതിയ കനേഡിയൻ പൗരന്മാർ കൂട്ടമായി സേനയിൽ ചേരുന്നത് വലിയൊരു പരിവർത്തനമായി അധികൃതർ വിലയിരുത്തി. ഇത് സൈന്യത്തിന്റെ വളർച്ചയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതായും അവർ അഭിപ്രായപ്പെട്ടു.
