കറാച്ചി: തന്നെ പാക്കിസ്ഥാനിൽ ഉപേക്ഷിച്ച് ഭർത്താവ് ഡൽഹിയിൽ വീണ്ടും വിവാഹം ചെയ്യാൻ ഒരുങ്ങുന്നതായി യുവതിയുടെ ആരോപണം. തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്ന വിഡിയോ പുറത്തുവിട്ടു. പാക്കിസ്ഥാനി സ്വദേശിനിയായ നികിതയാണ് വിഡിയോ പുറത്തുവിട്ടത്. നികിത കറാച്ചി സ്വദേശിയാണ്. ദീർഘകാല വീസയിൽ ഇൻഡോറിൽ താമസിക്കുന്ന പാക്കിസ്ഥാൻ വംശജനായ വിക്രം നാഗ്‌ദേവിനെ 2020 ജനുവരി 26ന് കറാച്ചിയിൽ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതായി നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. എന്നാൽ, മാസങ്ങൾക്കുള്ളിൽ തന്റെ ജീവിതം മാറി മറിഞ്ഞതായി അവർ പറയുന്നു. വീസയിൽ സാങ്കേതിക പ്രശ്‌നമുണ്ടെന്ന കാരണം പറഞ്ഞ് 2020 ജൂലൈ 9ന് നിർബന്ധിച്ച് പാക്കിസ്ഥാനിലേക്ക് അയച്ചത തന്നെ തിരിച്ചുകൊണ്ടു വരാൻ ശ്രമിച്ചില്ല. ഇന്ത്യയിലേക്കു മടക്കി വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായി നികിത ആരോപിക്കുന്നു.

വിവാഹത്തിനു തൊട്ടുപിന്നാലെ തനിക്കു നേരിട്ട ഞെട്ടിക്കുന്ന അനുഭവങ്ങളെക്കുറിച്ചും അവർ വിഡിയോയിൽ വിവരിക്കുന്നുണ്ട്. പാക്കിസ്ഥാനിൽ നിന്നും തിരിച്ചെത്തിയപ്പോൾ ഭർതൃവീട്ടുകാരുടെ പെരുമാറ്റം മോശമായെന്നും അവരോട് പരാതി പറഞ്ഞപ്പോൾ ആൺകുട്ടികൾക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടാകുമെന്നും അതിലൊന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു അവർ പറഞ്ഞതെന്നും നികിത ചൂണ്ടിക്കാട്ടി. 2025 ജനുവരി 27ന് നികിത രേഖാമൂലം പരാതി നൽകി. ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടു. ഇതേതുടർന്നാണ് യുവതി വിഡിയോ സന്ദേശവുമായി എത്തിയത്.
