ഓട്ടവ : നയതന്ത്ര പിരിമുറുക്കങ്ങൾ അയയുന്നു, ഇന്ത്യയും കാനഡയും തമ്മിലുള്ള സുരക്ഷാ, നിയമ നിർവ്വഹണ സഹകരണം പുനഃരാരംഭിച്ചു. ഏറെക്കാലമായി നിർത്തിവെച്ചിരുന്ന രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നത് ഉൾപ്പെടെയുള്ള സഹകരണ ശ്രമങ്ങൾക്കാണ് ഇപ്പോൾ വേഗത ലഭിച്ചിരിക്കുന്നത്. ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ വിവാദ പ്രസ്താവനയെത്തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. നിലവിൽ വിശ്വാസം പുനഃസ്ഥാപിക്കുന്നതിലും സഹകരണം മെച്ചപ്പെടുത്തുന്നതിലുമാണ് ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇന്ത്യയുടെയും കാനഡയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ (NSA) നയിക്കുന്ന ഉന്നതതല ചർച്ചകളിലൂടെയാണ് ഈ പുരോഗതി കൈവരിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ കാനഡയുടെ ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്ടാവ് നതാലി ജി ഡ്രൂയിൻ ന്യൂഡൽഹിയിൽ വെച്ച് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിൻ്റെ തുടർച്ചയായി, ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികളായ കാനഡയുടെ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP), ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി (NIA) എന്നിവർ തമ്മിൽ വെർച്വൽ ചർച്ചകൾ സജീവമാക്കി.
ക്രിമിനൽ സംഘങ്ങൾ, ഭീകരബന്ധങ്ങൾ, ആയുധക്കടത്ത്, മയക്കുമരുന്ന് നീക്കം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സഹകരണം മുന്നോട്ട് പോകുന്നത്. കാനഡയിലെ തെരുവുകൾ സുരക്ഷിതമാക്കുക, ഇന്ത്യയുടെ പരമാധികാരത്തെ ബഹുമാനിക്കുക എന്നീ പൊതു ലക്ഷ്യങ്ങളിലാണ് ഇരുപക്ഷവും നിലവിൽ എത്തിച്ചേർന്നിരിക്കുന്നത്.
