ബെസാൻകോൻ (ഫ്രാൻസ്): സഹപ്രവർത്തകരെ അപമാനിക്കുന്നതിനും കൂടുതൽ നല്ല പദവി നേടാനുള്ള ശ്രമത്തിനിടെ 30 പേർക്ക് വിഷം കുത്തിവെക്കുകയും 12 പേരെ കൊല്ലുകയും ചെയ്ത ക്രൂരനായ ഫ്രഞ്ച് ഡോക്ടർക്ക് ജീവപര്യന്തം തടവ്. 53കാരനായ ഫ്രെഡറിക് പെച്ചിയർ എന്ന അനസ്തെറ്റിസ്റ്റിനെയാണ് ഫ്രഞ്ച് കോടതി ശിക്ഷിച്ചത്. 2008 നും 2017നും ഇടയിൽ അസാധാരണ സാഹചര്യങ്ങളിൽ 30 പേർക്ക് ഹൃദയാഘാതം ഉണ്ടാവുകയും 12 പേർ മരിക്കുകയുംചെയ്ത സാഹചര്യത്തിലാണ് ഡോക്ടർക്കെതിരെ സംശയമുയർന്നത്. അനിയന്ത്രിതമായ അളവിൽ പൊട്ടാസ്യം, അഡ്രിനാലിൻ, എന്നിവ രോഗികൾക്ക് കുത്തിവെച്ച് അവരിൽ കാർഡിയാക് അറസ്റ്റ് സൃഷ്ടിക്കുക എന്ന ക്രൂര വിനോദമായിരുന്നു ഇയാൾ നടത്തിയിരുന്നതെന്ന് കോടതി കണ്ടെത്തി.നാലുവയസുള്ള കുട്ടിയായിരുന്നു പ്രായം കുറഞ്ഞ ഇര. 2016 ൽ ഇയാളുടെ ശസ്ത്രക്രിയക്ക് വിധേയയായ കുട്ടി രണ്ട് ഹൃദയാഘാതങ്ങളിൽ നിന്നും രക്ഷപ്പെട്ടു.

‘ഇനി എനിക്ക് സമാധാനമായി ക്രിസ്മസ് ആഘോഷിക്കാം’- എന്നായിരുന്നു ഇയാൾ വഴി ഹൃദയാഘാതം വരികയും രോഗമുക്തിനേടുകയും ചെയ്ത ഒരു എഴുപതുകാരൻ പറഞ്ഞത്.
ഇയാൾക്ക് തടവുവിധിച്ച കോടതി ഇയാളെ ആജീവനാന്തം മെഡിക്കൽ പ്രാക്ടീസിൽ നിന്ന് വിലക്കുകയും ചെയ്തു. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഇയാളുടെ വക്കീൽ പറഞ്ഞു. മുന്നു മാസം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂടെയുള്ള മറ്റ് ഡോക്ടർമാരെ കുറ്റക്കാരാക്കായി പാവപ്പെട്ട രോഗികളെയാണ് ഇയാൾ ഇരയാക്കിയത്. അങ്ങനെ വരുമ്പോൾ തനിക്ക് കൂടുതൽ പദവികൾ ലഭിക്കുമന്ന് ഇയാൾ കണക്കുക്കൂട്ടി. ഇയാൾ ചെയ്ത ക്രൂരകൃത്യം 30 രോഗികളെയാണ് ദുരിതത്തിലാക്കിയത്. സാധാരണ അളവിൽ നിന്ന് 100 ഇരട്ടി സോഡിയമാണ് ഇയാൾ കുത്തിവെച്ചിരുന്നത്.
