കെബെക്ക് സിറ്റി : ക്രിസ്റ്റ്യൻ ദുബെയുടെ പിൻഗാമിയായി സോണിയ ബെലാഞ്ചർ സ്ഥാനമേറ്റു. ഇതോടെ റെസ്പോൺസിബിലിറ്റി ഇൻ സോഷ്യൽ സർവീസ് ആൻഡ് സീനിയേഴ്സ് മന്ത്രിയായ സോണിയ കെബെക്ക് ആരോഗ്യമന്ത്രിയായി സേവനമനുഷ്ഠിക്കും. പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട് തന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും, നിലവിലെ വെല്ലുവിളിയെ നേരിടുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം അവർ പറഞ്ഞു.

ഡോക്ടർമാരുടെ സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് വിവാദമായ ‘ബിൽ 2’ നിയമത്തെച്ചൊല്ലി സർക്കാരും മെഡിക്കൽ സംഘടനകളും തമ്മിലുള്ള തർക്കം രൂക്ഷമായതാണ് ക്രിസ്റ്റ്യൻ ദുബെയുടെ രാജിയിലേക്ക് നയിച്ചത്. ഭരണകക്ഷിയായ കോളിഷൻ അവെനിർ കെബെക്ക് (CAQ) പാർട്ടിയിൽ നിന്നും രാജിവെച്ച ദുബെ ഇനി നിയമസഭയിൽ സ്വതന്ത്രനായി തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ക്രിസ്റ്റ്യൻ ദുബെയുടെ പടിയിറക്കം ലെഗോൾട്ട് സർക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. കോവിഡ് കാലത്ത് ആരോഗ്യ മേഖലയെ നയിച്ചതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു ദുബെ. ഡോക്ടർമാരുടെ കുറവും സേവനങ്ങളിലെ അനിശ്ചിതത്വവും കെബെക്കിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇതേ നിയമത്തെച്ചൊല്ലി ഒക്ടോബറിൽ സോഷ്യൽ സർവീസ് മന്ത്രി ലയണൽ കാർമന്റും രാജിവെച്ചിരുന്നു.
