ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേർഡ് ഐലൻഡിന്റെ (പിഇഐ) സാമ്പത്തിക കമ്മി പ്രതീക്ഷിച്ചതിലും ഇരട്ടിയായി വർധിച്ചതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഓഡിറ്റർ ജനറൽ ഡാരൻ നൂനൻ. നിലവിലെ കമ്മി 36.74 കോടി ഡോളറിലെത്തുമെന്ന് കണക്കാക്കുന്നതായി വ്യാഴാഴ്ച പുറത്തുവിട്ട രണ്ടാം പാദ സാമ്പത്തിക റിപ്പോർട്ട് പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ സർക്കാർ കണക്കാക്കിയിരുന്ന 18.39 കോടി ഡോളറിന്റെ ഏകദേശം ഇരട്ടിയാണിത്. ചെലവ് കുറയ്ക്കുകയോ നികുതി വർധിപ്പിക്കുകയോ ചെയ്യാതെ കടബാധ്യത കുറയ്ക്കാൻ കഴിയില്ലെന്നും, വരും തലമുറകൾക്ക് ഈ കടം വലിയ ബാധ്യതയാകുമെന്നും ഓഡിറ്റർ ജനറൽ മുന്നറിയിപ്പ് നൽകി. എന്നാൽ, അത്യാവശ്യ സേവനങ്ങൾക്കായി പണം ചിലവഴിക്കുന്നത് ഒഴിവാക്കാനാവില്ലെന്നും കമ്മി കുറയ്ക്കാനുള്ള കൃത്യമായ പദ്ധതി പുതുവർഷത്തിൽ അവതരിപ്പിക്കുമെന്നും ധനമന്ത്രി ജിൽ ബറിഡ്ജ് വ്യക്തമാക്കി.

ആരോഗ്യ മേഖലയിലെ അധിക ചെലവുകൾ (7.09 കോടി ഡോളർ), കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക ഇൻഷുറൻസ് ക്ലെയിമുകളിലുണ്ടായ വർധന (2 കോടി ഡോളർ), സാമൂഹിക ക്ഷേമ പദ്ധതികൾക്കായുള്ള അധിക തുക (1.38 കോടി ഡോളർ) എന്നിവയാണ് കമ്മി വർധിക്കാൻ പ്രധാന കാരണങ്ങളായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. പ്രവിശ്യയുടെ ആകെ ദീർഘകാല കടം ഇപ്പോൾ 373.4 കോടി ഡോളറായി ഉയർന്നതായാണ് കണക്കുകൾ. കടത്തിന്റെ പലിശ ഇനത്തിൽ മാത്രം വർഷം 17.1 കോടി ഡോളറാണ് പ്രവിശ്യയ്ക്ക് ചെലവാകുന്നത്. ഇത് അഞ്ചുവർഷം മുൻപുള്ളതിനേക്കാൾ 4.6 കോടി ഡോളർ അധികമാണ്.
