ഓട്ടവ: കൊണസ്റ്റോഗ കോളേജിൽ നിന്ന് മുന്നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ട നടപടിയിൽ ഒന്റാരിയോ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ OPSEU. 181 അധ്യാപകർക്കും 197 സപ്പോർട്ട് സ്റ്റാഫുകൾക്കാണ് ജോലി നഷ്ടമായത്. പരിചയസമ്പന്നരായ ജീവനക്കാരെ ഒഴിവാക്കി കുറഞ്ഞ വേതനത്തിന് കരാർ ജീവനക്കാരെ നിയമിക്കാനുള്ള മാനേജ്‌മെന്റിന്റെ നീക്കം അനീതിയാണെന്ന് യൂണിയൻ ആരോപിച്ചു.
വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ കനത്ത ഇടിവ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ഈ പിരിച്ചുവിടലിന് കാരണമെന്ന് കോളേജ് അധികൃതർ അറിയിച്ചു. വീസ നിയന്ത്രണങ്ങൾ വന്നതോടെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 62 ശതമാനത്തോളം ഇടിവുണ്ടായി. എന്നാൽ ഇത് മാനേജ്‌മെന്റിന്റെ വീഴ്ചയാണെന്നും അന്താരാഷ്ട്ര തലത്തിൽ കോളേജിന് പ്രസിഡന്റ് ജോൺ ടിബ്ബിറ്റ്സ് വലിയ ആഘാതമുണ്ടാക്കിയെന്നും യൂണിയൻ ആരോപിച്ചു.

കോളേജ് നേതൃത്വത്തിനെതിരെ പുതുവർഷത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ജീവനക്കാരുടെ തീരുമാനം. 1987 മുതൽ കോളേജ് തലവനായി തുടരുന്ന ടിബ്ബിറ്റ്സ് 2026-ൽ വിരമിക്കാനിരിക്കെയാണ് ഈ വിവാദം. മാനേജ്‌മെന്റിന്റെ പിഴവുകൾക്ക് സാധാരണക്കാരായ ജീവനക്കാരെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സർക്കാർ ഉടൻ പ്രശ്നപരിഹാരം കാണണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
