വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അവതരിപ്പിക്കാനിരിക്കുന്ന 20 ഇന സമാധാന പദ്ധതിയോട് കർശന നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ ഈ പ്രതികരണം. താൻ അംഗീകരിക്കുന്നത് വരെ സെലൻസ്‌കിക്ക് പ്രത്യേകിച്ചൊന്നും അവകാശപ്പെടാനില്ലെന്നും അമേരിക്കയുടെ പിന്തുണയില്ലാതെ യുക്രെയ്ന്റെ നീക്കങ്ങൾ വിജയിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. സെലൻസ്‌കിയെ കൂടാതെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ട്രംപുമായി സന്ദർശനം നടത്തും.
സുരക്ഷാ ഉറപ്പുകൾ, സാമ്പത്തിക കരാറുകൾ, സൈനിക വിമുക്ത മേഖല എന്നിവ ഉൾപ്പെടുന്നതാണ് സെലൻസ്‌കിയുടെ സമാധാന പദ്ധതി. റഷ്യൻ സേന പിന്മാറുകയാണെങ്കിൽ ചില മേഖലകളിൽ നിന്ന് സൈന്യത്തെ മാറ്റാൻ തയ്യാറാണെന്ന് സെലൻസ്‌കി സൂചിപ്പിച്ചു. എന്നാൽ റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങൾ വിട്ടുകൊടുക്കണമെന്ന ആവശ്യം യുക്രെയ്ൻ വീണ്ടും തള്ളി.

നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് സംസാരിച്ച ട്രംപ് ഇത് ക്രിസ്ത്യാനികളെ കൊന്നൊടുക്കിയവർക്കുള്ള മറുപടിയാണെന്നും ഭീകരർ ഇത് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകനേതാക്കൾ തന്നെ കാണാൻ എത്തുന്നത് അമേരിക്കയുടെ വർധിച്ചുവരുന്ന സ്വാധീനത്തിന്റെ തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ നടക്കുന്ന ഈ കൂടിക്കാഴ്ചകൾ യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകുമെന്നാണ് റിപ്പോർട്ടുകൾ.
