ഓട്ടവ: പ്രധാനമന്ത്രി പദം ആസ്വദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഒരു നിമിഷം മാർക്ക് കാർണി ഒന്നു ആലോചിച്ചു. പിന്നെ പറഞ്ഞു, ”അതെ, ഞാൻ ഇത് ആസ്വദിക്കുന്നു. എന്നാൽ വലിയ ഉത്തരവാദിത്തമാണത്. അതിൻ്റെ വ്യാപ്തി എന്ന അത്ഭുതപ്പെടുത്തി”. സിബിസി ന്യൂസിലെ റോസ്മേരി ബാർട്ടണുമായി നടത്തിയ വർഷാവസാന അഭിമുഖത്തിലായിരുന്നു സർക്കാരിൻ്റെ വിവിധ നിലപാടുകളെ കുറിച്ചും വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും പുതിയ പദവിയെക്കുറിച്ചും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മാർക്ക് കാർണി മനസ്സ് തുറന്നത്. ജസ്റ്റിൻ ട്രൂഡോയ്ക്ക് ശേഷം അധികാരമേറ്റ അദ്ദേഹം, ഒരു പ്രൊഫഷണൽ സാമ്പത്തിക വിദഗ്ദ്ധൻ എന്ന നിലയിൽ നിന്ന് രാജ്യത്തിന്റെ ഭരണത്തലവൻ എന്ന നിലയിൽ തനിക്കുണ്ടായ മാറ്റത്തെക്കുറിച്ചും സംസാരിച്ചു. പ്രധാനമന്ത്രി പദം എന്നത് 24/7 സമയം നീളുന്ന ഒന്നാണെന്നും ഉത്തരവാദിത്തങ്ങളുടെ വ്യാപ്തി തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. നിർണ്ണായക സമയത്ത് രാജ്യത്തെ നയിക്കാൻ ലഭിച്ച വലിയൊരു അവസരമാണ് പ്രധാനമന്ത്രി പദവി. എങ്കിലും വലിയ കാര്യങ്ങൾ നടപ്പിലാക്കാൻ ഈ പദവി അത്യാവശ്യമാണെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വെറും വാഗ്ദാനങ്ങൾ നൽകുന്നതിനേക്കാൾ പ്രായോഗികമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി ഉദ്യോഗസ്ഥതലത്തിൽ ചില കർശന നടപടികൾ വേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കാലാവസ്ഥാ നയത്തെക്കുറിച്ചുള്ള ചോദ്യത്തിന് കാനഡയിൽ ഇപ്പോൾ കൂടുതൽ നിയമങ്ങളും എന്നാൽ കുറഞ്ഞ പ്രവർത്തനങ്ങളുമാണെന്നായിരുന്നു കാർണിയുടെ വിമർശനം. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലാവസ്ഥാപദ്ധതികൾ ലക്ഷ്യം കണ്ടില്ലെന്നും കൂടുതൽ പ്രായോഗികമായ മാറ്റങ്ങൾ ഈ മേഖലയിൽ
വേണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൻ്റെ സാമ്പത്തിക നയത്തെക്കുറിച്ചുള്ള ചോദ്യത്തിന് പൊതുസേവന രംഗത്ത് ചില വിട്ടുവീഴ്ചകളും സാമ്പത്തിക അച്ചടക്കവും ആവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. അനാവശ്യമായ കൺസൾട്ടന്റ് ചെലവുകൾ 20% കുറയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യുഎസുമായുള്ള വ്യാപാര തർക്കങ്ങളിലും താരിഫ് പ്രശ്നങ്ങളിലും കാനഡയുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് തൻ്റെ സർക്കാരിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം ഉറപ്പുനൽകി.
