ഓട്ടവ : കനേഡിയൻ പാർലമെന്റ് അംഗങ്ങൾക്ക് വെസ്റ്റ് ബാങ്കിലേക്ക് പ്രവേശനം നിഷേധിച്ച നടപടിയിൽ, ഇസ്രയേൽ സെറ്റിൽമെന്റുകൾക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ സംഘടനകൾ രംഗത്ത്. ജസ്റ്റിസ് ഫോർ ഓൾ കാനഡ, നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ് തുടങ്ങിയ സംഘടനകൾ വിഷയമുന്നയിച്ച് പാർലമെന്റ് ഹില്ലിൽ വാർത്താസമ്മേളനം നടത്തി. ഇസ്രയേലിന്റെ അനധികൃത കുടിയേറ്റ പ്രവർത്തനങ്ങൾക്കെതിരെ കാനഡ ശക്തമായ നടപടി സ്വീകരിക്കണമെന്നും വെസ്റ്റ് ബാങ്കിലെ ഉൽപ്പന്നങ്ങൾ നിരോധിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഡിസംബർ 16-ന് ആറ് എംപിമാരും ഡോക്ടർമാരും അടങ്ങിയ സംഘത്തെ അതിർത്തിയിൽ തടയുകയും, കനേഡിയൻ എംപി ഇഖ്‌റ ഖാലിദിനെ ഇസ്രയേൽ ഉദ്യോഗസ്ഥൻ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്.

ഭീകരവാദ ബന്ധം ആരോപിച്ചാണ് തങ്ങളെ തടഞ്ഞതെന്ന ഇസ്രയേലിന്റെ വാദം കള്ളമാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് ഇത്തരം നീക്കങ്ങളെന്നും പ്രതിനിധി സംഘം വ്യക്തമാക്കി. ഇസ്രയേലിന്റെ നടപടിയിൽ കാനഡ ഉൾപ്പെടെയുള്ള 14 രാജ്യങ്ങൾ ഇതിനകം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇസ്രയേൽ നൽകുന്ന വിശദീകരണങ്ങൾ തൃപ്തികരമല്ലെന്നും വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ അന്വേഷണവും കർശന നടപടികളും വേണമെന്നും കനേഡിയൻ മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു.
