പി പി ചെറിയാൻ
ഒർലാൻഡോ : പക്ഷിപ്പനി പടരുന്നതായി ആശങ്ക പടർത്തി ഒർലാൻഡോയിലെ ലേക്ക് ഇയോള പാർക്കിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12 അരയന്നങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ വർഷവും ഈ തടാകത്തിൽ അരയന്നങ്ങൾ പക്ഷിപ്പനി ബാധിച്ച് ചത്തിരുന്നു. ഇത്തവണയും സമാനമായ രീതിയിൽ പക്ഷിപ്പനി തന്നെയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ചത്ത പക്ഷികളെ വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. അവധി ദിവസങ്ങളായതിനാൽ വെറ്ററിനറി വിദഗ്ധരുടെ സേവനം ലഭിക്കാൻ താമസം നേരിട്ടതാണ് പരിശോധന വൈകാൻ കാരണമായത്.

പ്രതിരോധ നടപടികളുടെ ഭാഗമായി പാർക്കിലെ വിവിധ ഭാഗങ്ങൾ അണുവിമുക്തമാക്കാൻ ഒർലാൻഡോ സിറ്റി നിർദ്ദേശം നൽകി. പക്ഷികൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നതിനായി പക്ഷികൾക്ക് തീറ്റ നൽകുന്ന യന്ത്രങ്ങൾ താൽക്കാലികമായി നീക്കം ചെയ്തു. 1922 മുതൽ ഒർലാൻഡോയുടെ അടയാളമായ ഈ അരയന്നങ്ങളുടെ കൂട്ടമരണത്തിൽ പരിസ്ഥിതി പ്രവർത്തകരും നഗരവാസികളും ആശങ്കയിലാണ്.
