ടൊറന്റോ : കാർബൺ മോണോക്സൈഡ് അലാറങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ ജനുവരി 1 മുതൽ ഒൻ്റാരിയോയിൽ പ്രാബല്യത്തിൽ വന്നു. കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, കൂടുതൽ വീടുകളിലും കെട്ടിടങ്ങളിലും കാർബൺ മോണോക്സൈഡ് അലാറങ്ങൾ സ്ഥാപിക്കണമെന്ന് സർക്കാർ ഇപ്പോൾ നിർബന്ധമാക്കിയിട്ടുണ്ട്.നിലവിൽ കിടപ്പുമുറികൾക്ക് പുറത്ത് മാത്രം അലാറം മതിയെന്ന നിയമമാണ് ഇതോടെ മാറുന്നത്.മണമോ രുചിയോ നിറമോ ഇല്ലാത്ത മാരകമായ ഒരു വാതകമാണ് കാർബൺ മോണോക്സൈഡ്. ഇത് യഥാസമയം തിരിച്ചറിഞ്ഞില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിന് വരെയും കാരണമായേക്കാം.

ഇന്ധനം ഉപയോഗിക്കുന്ന ഉപകരണങ്ങളുള്ള വീടുകൾ, ഫർണസുകൾ,അടുപ്പുകൾ,അല്ലെങ്കിൽ ഫയർപ്ലേസുകൾ എന്നിവയുള്ള വീടുകളിൽ അലാറങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. വാഹനങ്ങളിൽ നിന്നുള്ള പുക വീടിനുള്ളിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ അറ്റാച്ച്ഡ് ഗാരേജുകളുള്ള വീടുകളിലും അലാറം നിർബന്ധമാണ്. അപ്പാർട്ട്‌മെൻ്റുകൾ, കോണ്ടോകൾ, ഹോട്ടലുകൾ, മോട്ടലുകൾ, റിട്ടയർമെൻ്റ് ഹോമുകൾ എന്നിവയും ഈ നിയമങ്ങൾ പാലിക്കണം.കൃത്യമായ സ്ഥലങ്ങളിൽ അലാറങ്ങൾ സ്ഥാപിക്കേണ്ട ഉത്തരവാദിത്തം ലാൻഡ്‌ലോർഡുകൾക്കും കെട്ടിട ഉടമകൾക്കുമാണ്. ബെഡ്‌റൂമുകൾക്ക് സമീപവും, വാതകം പടരാൻ സാധ്യതയുള്ള കെട്ടിടത്തിൻ്റെ മറ്റ് ഭാഗങ്ങളിലും അലാറങ്ങൾ സ്ഥാപിക്കണം. കാർബൺ മോണോക്സൈഡ് മൂലമുണ്ടാകുന്ന അപകടങ്ങൾ തടയാൻ പുതിയ മാറ്റങ്ങൾ സഹായിക്കുമെന്ന് അധികൃതർ പറയുന്നു . അലാറങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവ ഇടയ്ക്കിടെ പരിശോധിച്ച് നോക്കണമെന്നും ഫയർ ഡിപ്പാർട്ട്‌മെൻ്റെ താമസക്കാരോട് വ്യക്തമാക്കിയിട്ടുണ്ട്.
