ലണ്ടൻ: രോഗീപരിചരണത്തിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് യുകെയിൽ മലയാളി നഴ്സിന് സസ്‌പെൻഷൻ. നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) നടത്തിയ അന്വേഷണത്തിലാണ് നഴ്സിനെതിരെ ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്. ഒരു വർഷം നീളുന്നതാണ് സസ്‌പെൻഷൻ. രോഗികളെ ആവശ്യമായ രീതിയിൽ ശ്രദ്ധിക്കാത്തതും സുരക്ഷാമാനദണ്‌ഡങ്ങൾ കൃത്യമായി പാലിക്കാത്തതുമാണ് ഈ നടപടിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു ചികിത്സാപ്പിഴവ് സംഭവിച്ചത്. തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. രോഗികൾക്ക് നൽകേണ്ട മരുന്നിന്റെ അളവിൽ തെറ്റുപറ്റിയ വീഴ്‌ചയ്‌ക്ക് പുറമേ കൃത്യസമയത്ത് മരുന്ന് നൽകുന്നതിലും നഴ്‌സ് തൻ്റെ ഡ്യൂട്ടി നിർവഹിച്ചില്ലെന്നാണ് കണ്ടെത്തിയത്. രോഗികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ‘പേഷ്യന്റ് നോട്ടിസിൽ’ രേഖപ്പെടുത്തുന്നതിലും നഴ്സ് വീഴ്ച വരുത്തി. അടിയന്തര ഘട്ടങ്ങളിൽ പാലിക്കേണ്ട ക്ലിനിക്കൽ പ്രോട്ടോക്കോളുകൾ ലംഘിച്ചതായും കണ്ടെത്തി.

നഴ്സിങ് തൊഴിലിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന രീതിയിലുള്ള വീഴ്ചകൾ നഴ്‌സിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ട്രിബ്യൂണൽ കണ്ടെത്തൽ. രോഗികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ട നഴ്‌സ് ആ ജോലി നിർവഹിക്കാതെ പരാജയപ്പെട്ടത് ഗുരുതരമായ പ്രഫഷനൽ മിസ്‌കണ്ടക്ട് ആയാണ് കോടതി വിലയിരുത്തിയത്. സസ്പെൻഷനു ശേഷം വീണ്ടും ജോലിയിൽ ചേരാൻ കഴിയുമെങ്കിലും അതിനുമുമ്പായി വേണ്ട ക്ലിനിക്കൽ പരിശീലനം പൂർത്തിയാക്കുകയും തന്റെ പിഴവുകൾ തിരുത്തിയെന്നും എൻഎംസി പാനലിനെ ബോധ്യപ്പെടുത്തുകയും ചെയ്യണം. വേണമെങ്കിൽ അപ്പീൽ നൽകാനും നഴ്‌സിന് അവകാശമുണ്ട്.
