ഓട്ടവ: കാനഡയിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ച് തദ്ദേശീയ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള ‘ബൈ കനേഡിയൻ’ ക്യാമ്പയിൻ ശക്തമായി തുടരുന്നു. 2025 ജനുവരിയിൽ ഡോണാൾഡ് ട്രംപ് ഭരണകൂടം കാനഡയ്ക്കു മേൽ ഏർപ്പെടുത്തിയ അധിക താരികളെയും രാഷ്ട്രീയ പ്രസ്താവനകളെയും തുടർന്നാണ് ഈ ക്യാമ്പയിൻ ആരംഭിച്ചത്. ഒരു വർഷം പിന്നിടുമ്പോഴും കനേഡിയൻ ജനത തദ്ദേശീയ ബ്രാൻഡുകളോട് കാണിക്കുന്ന താല്പര്യം കുറഞ്ഞിട്ടില്ലെന്ന് റീട്ടെയിൽ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമായും ഭക്ഷ്യവസ്തുക്കൾ, മദ്യം, വിനോദസഞ്ചാരം എന്നീ മേഖലകളിലാണ് അമേരിക്കൻ വിപണിയെ ഒഴിവാക്കിയുള്ള ഈ മാറ്റം പ്രകടമാകുന്നത്. തദ്ദേശീയ ഉൽപ്പന്നങ്ങളോടുള്ള മനോഭാവം ശക്തമാണെങ്കിലും
രാജ്യത്തെ ഉയർന്ന പണപ്പെരുപ്പവും ജീവിതച്ചെലവും സാധാരണക്കാരായ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കനേഡിയൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആഗ്രഹമുണ്ടെങ്കിലും കുറഞ്ഞ വിലയുള്ള ഉൽപ്പന്നങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് വിപണിയെ രണ്ട് തട്ടിലാക്കിയതായി സാമ്പത്തിക വിദഗ്ധനായ ബ്രൂസ് വിൻഡർ നിരീക്ഷിക്കുന്നു.

സമ്പന്നരായ ഉപഭോക്താക്കൾ തദ്ദേശീയ ബ്രാൻഡുകൾക്കായി കൂടുതൽ തുക ചിലവാക്കുമ്പോൾ, സാധാരണക്കാർ വിലക്കുറവുള്ള വിപണികളെയാണ് ആശ്രയിക്കുന്നത്. ഭക്ഷ്യമേഖലയിൽ ലോബ്ലോസ് (Loblaws) പോലുള്ള കനേഡിയൻ ബ്രാൻഡുകൾക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ ഈ ക്യാമ്പയിൻ സഹായകമായിട്ടുണ്ട്. യാത്രാമേഖലയിലും മദ്യവിപണിയിലും അമേരിക്കയോടുള്ള വിമുഖത വ്യക്തമാണ്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് ഡിസംബറിൽ അമേരിക്കയിലേക്കുള്ള വിമാനയാത്രകളിൽ 18.7 ശതമാനവും റോഡ് മാർഗ്ഗമുള്ള യാത്രകളിൽ 30.7 ശതമാനവും കുറവുണ്ടായി.
ഗവൺമെന്റ് ഉടമസ്ഥതയിലുള്ള മദ്യശാലകളിൽ നിന്ന് അമേരിക്കൻ മദ്യം ഒഴിവാക്കുന്നതിനോട് 75 ശതമാനം ആളുകളും അനുകൂലമായാണ് പ്രതികരിച്ചത്. ട്രംപ് ഭരണകൂടം ഗ്രീൻലാൻഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പുലർത്തുന്ന നിലപാടുകൾ അന്താരാഷ്ട്ര തലത്തിൽ കാനഡയോടുള്ള പിന്തുണ വർധിപ്പിക്കാനും അമേരിക്കൻ ഉൽപ്പന്നങ്ങളോടുള്ള വിമുഖത തുടരാനും കാരണമാകുന്നുണ്ട്.
