ടൊറന്റോ: ആഗോളതാപനം ശീതകാല ഒളിമ്പിക്സിനും പാരാലിംപിക്സിനും കടുത്ത ഭീഷണി ഉയർത്തുന്നതായി ഗവേഷണ റിപ്പോർട്ട്. കാനഡയിലെ വാട്ടർലൂ സർവ്വകലാശാലയിലെ ഡാനിയൽ സ്കോട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയിൽ തുടർന്നാൽ ഭാവിയിൽ മത്സരങ്ങൾ നടത്താൻ അനുയോജ്യമായ വേദികൾ ഇല്ലാതാകുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2030-ലെ ശീതകാല ഒളിമ്പിക്സ് വേദികൾ തിരഞ്ഞെടുക്കുന്ന നടപടികൾ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി താൽക്കാലികമായി നിർത്തിവെച്ചു. നിലവിൽ ശീതകാല പാരാലിംപിക്സ് നടത്താൻ അനുയോജ്യമായ 93 സ്ഥലങ്ങളിൽ 2080 ആകുമ്പോഴേക്കും വെറും 16 എണ്ണം മാത്രമേ അവശേഷിക്കൂ. കൃത്രിമ മഞ്ഞ് നിർമ്മാണ സംവിധാനം ഇല്ലെങ്കിൽ നിലവിൽ ലോകത്ത് 7 ഇടങ്ങളിൽ മാത്രമേ ശീതകാല മത്സരങ്ങൾ നടത്താൻ സാധിക്കൂ. 2050-ഓടെ ഇത് നാലോ അതിൽ താഴെയോ ആയി ചുരുങ്ങും.

നേരത്തെ ശീതകാല ഒളിമ്പിക്സിന് വേദിയായ നഗരങ്ങളിൽ പകുതിയോളം ഇടങ്ങളിലും ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ആവശ്യത്തിന് മഞ്ഞോ തണുപ്പോ ഉണ്ടാകില്ല. അതേ സമയം രണ്ട് മത്സരങ്ങളും ഫെബ്രുവരി മാസത്തിൽ തന്നെ നടത്തുന്നത് ഗുണകരമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വലിയ തോതിൽ വെള്ളവും ഊർജ്ജവും ചെലവാക്കുന്ന കൃത്രിമ മഞ്ഞ് നിർമ്മാണ രീതികൾ പരിസ്ഥിതി സൗഹൃദമാക്കാൻ മുൻഗണന നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
