മൺട്രിയോൾ : പുതിയ ഡോക്ടർമാർ കരിയറിന്റെ ആദ്യ അഞ്ച് വർഷം സർക്കാർ സർവീസിൽ നിർബന്ധമായും സേവനം ചെയ്യണമെന്ന പ്രവിശ്യയുടെ നിയമത്തിനെതിരെ (Bill 83) കോടതിയെ സമീപിച്ച് കെബെക്ക് പ്രൈവറ്റ് ഡോക്ടേഴ്സ് ഫെഡറേഷൻ. ഈ നിയമം നീതിരഹിതവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി സുപ്പീരിയർ കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. 2025 ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന ഈ നിയമപ്രകാരം, അഞ്ച് വർഷം തികയുന്നതിന് മുൻപ് സ്വകാര്യ മേഖലയിലേക്കോ മറ്റ് പ്രവിശ്യകളിലേക്കോ മാറുന്ന ഡോക്ടർമാർക്ക് വൻതുക പിഴ ചുമത്തും.

പൊതുജനാരോഗ്യ മേഖലയിൽ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാനാണ് സർക്കാർ ഈ നിയമം കൊണ്ടുവന്നത്. എന്നാൽ ഇത് പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്നും രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നതിനെ തടസ്സപ്പെടുത്തുമെന്നും സ്വകാര്യ ഡോക്ടർമാരുടെ സംഘടന ആരോപിക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് ദിവസം 20,000 ഡോളർ മുതൽ 2,00,000 ഡോളർ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ നിയമത്തിന്റെ ചില വകുപ്പുകൾ അസാധുവാക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
