മുംബൈ: ഇനി ചില്ലറയില്ലാതെ കഷ്‌ടപ്പെടേണ്ട. കുറഞ്ഞ തുകയുടെ കറൻസികളും നാണയങ്ങളും വ്യാപകമാക്കാൻ പുതിയ പദ്ധതി കൊണ്ടുവരികയാണ് കേന്ദ്ര സർക്കാർ. നോട്ട് നിരോധിച്ച് പത്ത് വർഷം പൂർത്തിയാകാനിരിക്കെ ദിവസേനെയുള്ള ദൈനംദിന പണമിടപാടുകൾക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാനാണ് നീക്കം. 10, 20, 50 തുടങ്ങിയ തുകയുടെ നോട്ടുകൾ ഇനി മുതൽ ബാങ്ക് എ.ടി.എമ്മുകളിലൂടെ ലഭിക്കും. വലിയ തുകയുടെ നോട്ട് നൽകി ചെറിയ തുകയുടെ നോട്ടുകളും നാണയങ്ങളും പിൻവലിക്കാൻ പുതിയ എ.ടി.എമ്മിലൂടെ കഴിയും. ഉദാഹരണത്തിന് 500 രൂപയുടെ നോട്ട് നൽകിയാൽ 10 രൂപയുടെ 50 നോട്ടുകൾ എ.ടി.എമ്മിലൂടെ പിൻവലിക്കാം. ഇതിനായി പുതിയ ‘ഹൈബ്രിഡ് എ.ടി.എം’ സ്ഥാപിക്കാനാണ് സർക്കാർ തയാറെടുക്കുന്നത്. മുംബൈയിലാണ് പദ്ധതി പരീക്ഷണ ഘട്ടത്തിലാണ്. ബാങ്ക് ഓഫ് ബറോഡ ശാഖയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഹൈബ്രിഡ് എ.ടി.എം മോഡൽ പരീക്ഷിക്കുന്നത്. ഇത് അവലോകനം ചെയ്യുകയും ആർ.ബി.ഐയുടെ അഭിപ്രായം പരിഗണിക്കുകയും ചെയ്ത ശേഷം വരും ആഴ്ചകളിൽ കൂടുതൽ ഹൈബ്രിഡ് എ.ടി.എമ്മുകൾ രാജ്യം മുഴുവൻ സ്ഥാപിക്കും. മാർക്കറ്റ്, ആശുപത്രി, സർക്കാർ ഓഫിസ് തുടങ്ങിയ ജനത്തിരക്കുള്ള സ്ഥലങ്ങളിലായിരിക്കും ഹൈബ്രിഡ് എ.ടി.എമ്മുകൾ സ്ഥാപിക്കുക. സാധാരണ പണം അക്കൗണ്ടിൽ നിക്ഷേപിക്കുക, പിൻവലിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കൊപ്പം നാണയങ്ങളും നൽകുമെന്നതാണ് ഹൈബ്രിഡ് എ.ടി.എമ്മുകളുടെ പ്രത്യേകത.

ഒറ്റ ഇടപാടിലൂടെ വലിയ തുകയ്‌ക്കുള്ള നോട്ടുകൾ ചെറിയ നോട്ടുകളും നാണയങ്ങളുമാക്കി മാറ്റാം. അതേസമയം, പദ്ധതിയെ കുറിച്ച് സർക്കാരോ റിസർവ് ബാങ്കോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.. ഡിജിറ്റൽ പണമിടപാട് നടത്താൻ കഴിയുന്ന സ്മാർട്ട് ഫോണുകൾ വ്യാപകമായി ലഭ്യമല്ലാത്തതിനാൽ ഗ്രാമീണ മേഖലകളിൽ ചെറിയ തുകയുടെ നോട്ടുകളാണ് ഏറ്റവും വലിയ സഹായമെന്ന് ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച്ച് ചീഫ് ഇക്കണോമിസ്‌റ്റ് ദേവേന്ദ്ര പാന്ത് പറഞ്ഞു.
