വിനിപെഗ് : മാനിറ്റോബയിലെ പ്രോഗ്രസീവ് കൺസർവേറ്റീവ് (പിസി) പാർട്ടിയുടെ മുൻ ആസ്ഥാനം വിറ്റുകിട്ടുന്ന എട്ട് ലക്ഷം ഡോളർ പാർട്ടി വരുമാനമായി ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ മാനിറ്റോബ എൻഡിപി രംഗത്ത്. വിനിപെഗിലെ 114 വർഷം പഴക്കമുള്ള ‘റീഡ് ഹൗസ്’ എന്ന കെട്ടിടത്തിന്റെ വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എൻഡിപി, ഇലക്ഷൻ കമ്മീഷണറെ സമീപിച്ചു. നോകോർപ്പ് ഇൻവെസ്റ്റ്മെന്റ് എന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ വസ്തുവിൽ നിന്നുള്ള തുക പാർട്ടി ഫണ്ടിലേക്ക് മാറ്റുന്നത് മാനിറ്റോബയിലെ രാഷ്ട്രീയ സംഭാവന നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് എൻഡിപി സെക്രട്ടറി ഇവാൻ ക്രോസ്നി ആരോപിച്ചു.

പ്രവിശ്യയിലെ നിയമമനുസരിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കാൻ അനുമതിയില്ല. കൂടാതെ വ്യക്തിഗത സംഭാവനകൾക്ക് 5,000 ഡോളർ എന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ട്. നോകോർപ്പ് ഒരു ട്രസ്റ്റ് ആണെന്നും ആ തുക പാർട്ടിക്ക് കൈമാറാൻ നിയമതടസ്സമില്ലെന്നും പിസി പാർട്ടി ലീഡർ ഒബ്ബി ഖാൻ പ്രതികരിച്ചു. എന്നാൽ പാർട്ടിയുടെ ആസ്തിവിവരക്കണക്കുകളിൽ മുൻപ് ഈ കെട്ടിടം ഉൾപ്പെടുത്താത്തത് ദുരൂഹമാണെന്നും നിയമവിരുദ്ധമായ സംഭാവന സ്വീകരിക്കാനുള്ള ശ്രമമാണ് ഇതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പരാതിയിൽ ഇലക്ഷൻ കമ്മീഷന് ഉടൻ മറുപടി നൽകുമെന്ന് പിസി പാർട്ടി വക്താവ് വ്യക്തമാക്കി.
