ദുബായ്: 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്താനൊരുങ്ങി സ്പെയിൻ സർക്കാർ. അശ്ലീലം, അക്രമം, ലഹരി തുടങ്ങിയ ഹാനികരമായ ഉള്ളടക്കങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. വെറുമൊരു ‘ചെക്ക് ബോക്സിനു’ പകരം പ്ലാറ്റ്‌ഫോമുകൾ കൃത്യമായ പ്രായപരിശോധന സംവിധാനങ്ങൾ കൊണ്ടുവരണമെന്നും, നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിൽ പരാജയപ്പെടുന്ന ടെക് കമ്പനി മേധാവികൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും ദുബായിൽ നടന്ന ഉച്ചകോടിയിൽ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി.
ഈ പ്രഖ്യാപനത്തിന് പിന്നാലെ അതിരൂക്ഷമായ ഭാഷയിലാണ് എക്സ് ഉടമ ഇലോൺ മസ്ക് പ്രതികരിച്ചത്. സാഞ്ചസിനെ ഒരു ‘സ്വേച്ഛാധിപതി’ എന്നും ‘യഥാർത്ഥ ഫാസിസ്റ്റ്’ എന്നും വിളിച്ച മസ്ക്, അദ്ദേഹം സ്പെയിനിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ചു. പാരീസിലെ എക്സ് ഓഫീസുകളിൽ ഫ്രഞ്ച് അധികൃതർ നടത്തിയ റെയ്ഡുകളെ പരാമർശിച്ചുകൊണ്ടും അദ്ദേഹം തന്റെ കടുത്ത അമർഷം രേഖപ്പെടുത്തി. മസ്കിന്റെ ഈ പരസ്യമായ അധിക്ഷേപം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബർ മുതൽ സർക്കാർ ഇത്തരമൊരു നിയമത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും, അഞ്ച് കർശന നടപടികളുടെ പാക്കേജായി ഇത് അവതരിപ്പിക്കുന്നത് ഇപ്പോഴാണ്. എന്നാൽ, നിലവിൽ സ്പെയിനിലെ സഖ്യസർക്കാരിന് പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്തതിനാൽ ഈ നിയമം പാസാക്കിയെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരിക്കും. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ മുൻനിർത്തിയുള്ള ഈ നീക്കത്തെ ലോകമെമ്പാടുമുള്ള ടെക് ഭീമന്മാരും നിയമവിദഗ്ധരും അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
