വിനിപെഗ് : വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് മാനിറ്റോബയിലെ രണ്ടാമത്തെ വലിയ നഗരമായ ബ്രാൻഡൺ. ഇതിന്റെ ഭാഗമായി പുതിയ ടൂറിസം നയം പ്രഖ്യാപിച്ചു. നഗരത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ രീതിയിൽ ബ്രാൻഡിങ് ചെയ്യുന്നതിനുമായി 2026-ലെ ബജറ്റിൽ 40,000 ഡോളറാണ് സിറ്റി കൗൺസിൽ അനുവദിച്ചത്. ഇതിനുപുറമെ അക്കമഡേഷൻ ടാക്സ് റിസർവിൽ നിന്ന് 20,000 ഡോളർ കൂടി പദ്ധതിക്കായി ഉപയോഗിക്കും. നഗരത്തിലെത്തുന്ന സന്ദർശകരെ ആകർഷിക്കുന്നതിനായി വ്യക്തമായ കർമ്മപദ്ധതി തയ്യാറാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അസിനിബോയിൻ നദിയിലെ കനോയിങ്, ഗൈഡഡ് ടൂറുകൾ തുടങ്ങിയ വേറിട്ട യാത്രാനുഭവങ്ങൾക്ക് പുതിയ പദ്ധതിയിൽ മുൻഗണന നൽകും.

നഗരത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ടൂറിസം പദ്ധതികൾ വലിയ സഹായമാകുമെന്ന് ‘ബ്രാൻഡൺ ഫസ്റ്റ്’ എക്സിക്യൂട്ടീവ് ഡയറക്ടർ ജെന്നിഫർ വാട്സൺ പറഞ്ഞു. എന്നാൽ വലിയ പരിപാടികൾ നടക്കുമ്പോൾ നിലവിലുള്ള ഹോട്ടലുകളും മറ്റ് താമസസൗകര്യങ്ങളും തികയാത്തത് നഗരം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടുന്നു. 2027-ൽ നടക്കാനിരിക്കുന്ന ഡക്കോട്ട നേഷൻ വിന്റർഫെസ്റ്റ് ഉൾപ്പെടെയുള്ള വൻകിട പരിപാടികൾക്കായി നഗരത്തെ സജ്ജമാക്കാനും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും പുതിയ ടൂറിസം തന്ത്രം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിന്റെ സംസ്കാരവും ചരിത്രവും ആഘോഷിക്കുന്നതിനൊപ്പം 2032-ലെ ബ്രാൻഡൺ നഗരത്തിന്റെ 150-ാം വാർഷികത്തിന് മുന്നോടിയായി വിനോദസഞ്ചാര മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.
