തിരുവനന്തപുരം: പിണറായി വില കൂടിയ മീൻ മാത്രമേ കഴിക്കൂ എന്ന് സിപിഐ നേതാവ് സി ദിവാകരന്റെ അഭിമുഖത്തിനിടയുള്ള വിവാദ പരാമർശത്തിന് പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിണറായി വിജയന്റെ മത്സ്യ ഭക്ഷണത്തോടുള്ള പ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം സി ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ചില ആളുകൾക്ക് ചില മീനുകൾ ആയിരിക്കും ഇഷ്ടമെന്നും എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ലെന്നും ശിവൻകുട്ടി പറഞ്ഞു. സിപിഎം ന്റെ ട്രിവാൻഡ്രത്തെ പല പ്രവർത്തകർക്കും പിണറായി വിജയന്റെ ഭക്ഷണശൈലിയെപ്പറ്റി വലിയ ധാരണയില്ലാത്തതിനാൽ പിണറായി എഴുന്നേറ്റ് പോയിട്ടുണ്ടെന്നാണ് ദിവാകരൻ പറഞ്ഞത്. ഈ പരാമർശത്തിനാണ് ശിവൻകുട്ടി മറുപടി പറഞ്ഞത്.
സി ദിവാകരൻ്റെ പ്രതികരണം ഓർമ്മക്കുറവ് കൊണ്ടായിരിക്കാം. ബുക്ക് ആകുമ്പോ കുറച്ചു എരിവും പുളിയും ഒക്കെ വേണ്ടേയെന്നും ശിവൻ കുട്ടി പ്രതികരിച്ചു. പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ചായിരുന്നു ദിവാകരൻ്റെ വിവാദ പ്രസ്താവന. ആനത്തലവട്ടം ആനന്ദൻ വിഎസ് പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിയ്ക്കാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും കഴിക്കാൻ നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.

പിണറായി വിജയനെ കുറിച്ച് നടത്തിയ പരാമർശങ്ങൾ വെറും ‘കൗതുകവാർത്ത’ മാത്രമാണെന്നും അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും മുൻ മന്ത്രി സി. ദിവാകരൻ. എൽഡിഎഫ് ജാഥയിൽ പിണറായി വിജയനോടൊപ്പം വൈസ് ക്യാപ്റ്റനായി പ്രവർത്തിച്ച കാലത്തെ തന്റെ വ്യക്തിപരമായ അനുഭവങ്ങളാണ് പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആനത്തലവട്ടം ആനന്ദന്റെ മകൻ ഈ വെളിപ്പെടുത്തൽ തെറ്റാണെന്ന് കാട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, താൻ നേരിട്ട് അനുഭവിച്ച കാര്യങ്ങൾ മറ്റൊരാൾക്ക് എങ്ങനെയാണ് തെറ്റാണെന്ന് പറയാൻ കഴിയുകയെന്നും സി. ദിവാകരൻ മാധ്യമങ്ങളോട് ചോദിച്ചു. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഈ ആരോപണങ്ങളെ തള്ളിക്കൊണ്ട് ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദൻ രംഗത്തെത്തി. പിണറായി വിജയൻ ഒരിക്കൽ തങ്ങളുടെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അമ്മയോടും മറ്റും വിശേഷങ്ങൾ തിരക്കി വളരെ സന്തോഷത്തോടെയാണ് അദ്ദേഹം മടങ്ങിയതെന്നും ജീവ ഫേസ്ബുക്കിൽ കുറിച്ചു. ഭക്ഷണം ഇഷ്ടപ്പെടാതെ എഴുന്നേറ്റു പോയി എന്ന വാദം അടിസ്ഥാനരഹിതമാണെന്നും ജീവ വ്യക്തമാക്കിയതോടെ സി. ദിവാകരന്റെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
