കോഴിക്കോട്: ജനകീയ ഐക്യത്തെ വർഗീയതയിലൂടെ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്ന ജമാ അത്തെ ഇസ്ളാമിയുടെ മുഖ്യ കോ ഓര്‍ഡിനേറ്ററായി വി.ഡി. സതീശൻ മാറിയെന്ന ആരോപണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വികസന മുന്നേറ്റജാഥയ്ക്ക് കോഴിക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു വോട്ട് കിട്ടുമെന്ന് കണ്ടാണ് നേരത്തെയുണ്ടായിരുന്ന കോ- ലീ- ബീ- സഖ്യത്തിനൊപ്പം ജമാഅത്തെ ഇസ്ളാമിയെയും വി.ഡി. സതീശൻ കൂടെ കൂട്ടുന്നത്. ജമാ അത്തെയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി.ഡി. സതീശൻ ഇതിനകം തന്നെ നയം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം തന്നെ ജമാഅത്തെയ്ക്ക് വർഗീയത ഇല്ലെന്നും സതീശൻ്റെ പറയുന്നു. ഇക്കാര്യത്തിൽ എന്താണ് നിലപാട് എന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണം. കാരണം ഈ വിഷയത്തില്‍ യു.ഡി.എഫിലെ മറ്റാരും തന്നെ സംസാരിക്കുന്നില്ല. വി.ഡി. സതീശൻ മാത്രമാണ് ജമാഅത്തെയെ കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാഅത്തെയുമായി ചേർന്ന് വർഗീയതയ്ക്ക് കൂട്ടു നിൽക്കുന്ന നിലപാട് യു.ഡി.എഫിന് വലിയ ദോഷമുണ്ടാക്കും. കേരളത്തെ കേരളമായി നിലനിറുത്താൻ വര്‍ഗീയത്ക്കെതിരെ എല്ലാവരും തന്നെ പ്രവർത്തിക്കേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഭൂരിപക്ഷവര്ഗീതയും ന്യൂനപക്ഷ വർഗീയതയും കേരളത്തിലുണ്ട്. കാസ ഉൾപ്പെടെ ഇതിനായി പ്രവർത്തിക്കുന്നു. ഇതിനെതിരെ വിശ്വാസി സമൂഹം മുന്നോട്ട് പോകേണ്ടതുണ്ട്.

കേരളത്തെ കേരളമായി തന്നെ നിലനിറുത്താന്‍ സാഹോദര്യവും മാനവികതയും കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകാൻ കഴിണം. അപരസമൂഹത്തെ കൂടി ഉൾക്കൊള്ളുമ്പോഴാണ് നമ്മൾ മനുഷ്യരാകുന്നത്. സമസ്തയുടെ നൂറാംവാർഷികത്തിൻ്റെ ഭാഗമായി കാസർകോട് നടന്ന സമ്മേളനത്തിൽ ജമാ അത്തെയുടെ വർഗീയ നിലപാടിനെതിരെ പ്രമേയം പാസാക്കി. ജമാ അത്തെയുടെ നേതൃത്വത്തിൽ കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെയാണ് പ്രമേയം സംസാരിക്കുന്നത്. ഇത് യു.ഡി.എഫ് കാണുന്നില്ല. അവർക്ക് എങ്ങനെയെങ്കിലും വോട്ട് മതി. ആരിൽ നിന്നായാലും വോട്ട് മതി എന്നാണ് നിലപാടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
