മൺട്രിയോൾ : പനിയോ തലവേദനയോ വന്നാൽ ഉടൻ ഗൂഗിളിനെ ആശ്രയിക്കുന്ന ശീലം മാറ്റാൻ ലക്ഷ്യമിട്ട് കെബെക്ക്. ഇതിന്റെ ഭാഗമായി പ്രവിശ്യയിൽ പുതിയ എഐ അസിസ്റ്റന്റായ ‘ബോൺസ് എഐ’ (BonsAi) പ്രവർത്തനം ആരംഭിച്ചു. ബൗച്ചർവിൽ ആസ്ഥാനമായുള്ള ബോൺജൂർ-സാന്റെ എന്ന കമ്പനിയാണ് ശനിയാഴ്ച ചാറ്റ്ബോട്ട് പുറത്തിറക്കിയത്. രോഗലക്ഷണങ്ങൾ വിലയിരുത്തി രോഗിക്ക് അടിയന്തര ചികിത്സ വേണോ അതോ ഫാർമസിസ്റ്റിനെയോ നഴ്സിനെയോ കണ്ടാൽ മതിയോ എന്ന് ഈ ചാറ്റ്ബോട്ട് നിർദ്ദേശിക്കും. 3 കോടി മെഡിക്കൽ റെക്കോർഡുകൾ ഉപയോഗിച്ച് പരിശീലിപ്പിച്ച ഈ എഐ, തെറ്റായ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കാൻ ഒന്നിലധികം എഞ്ചിനുകൾ വഴിയാണ് പരിശോധന നടത്തുന്നത്.

കെബെക്കിലെ നിയമങ്ങൾക്കും ആരോഗ്യ സംവിധാനങ്ങൾക്കും അനുസൃതമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന എഴുപത് ശതമാനം കേസുകളും അടിയന്തര സ്വഭാവമില്ലാത്തതാണെന്നും, അത്തരം സാഹചര്യങ്ങളിൽ ആളുകൾക്ക് വീട്ടിലിരുന്ന് തന്നെ ശരിയായ തീരുമാനം എടുക്കാൻ ഈ എഐ സഹായിക്കുമെന്നും ഇതിന്റെ സ്ഥാപകൻ ബെനോയിറ്റ് ബ്രൂണൽ പറഞ്ഞു. രോഗികളുടെ വിവരങ്ങൾ കാനഡയിലെ തന്നെ ഡാറ്റാ സെന്ററുകളിൽ സൂക്ഷിക്കുന്നതിനാൽ സുരക്ഷയും ഉറപ്പാണ്. കുടുംബ ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കാനും ആരോഗ്യരംഗത്തെ തിരക്ക് നിയന്ത്രിക്കാനും ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് പ്രതീക്ഷ.
