വാഷിങ്ടണ്‍: തങ്ങളുടെ ആണവ പദ്ധതികളുടെ ഭാഗമായുള്ള യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തലാക്കില്ലെന്ന് ഇറാന് നിലപാട് കടുപ്പിച്ചതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിന്റെ വക്കിലെത്തി. ഒമാനില്‍ നടന്ന ചര്‍ച്ചകളില്‍ യുറേനിയം സമ്പുഷ്ടീകരണം പൂജ്യത്തിലേക്ക് എത്തിക്കണമെന്ന അമേരിക്കയുടെ നിര്‍ദേശം ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തള്ളി. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താന്‍ ആവില്ലെന്നും ഇറാന് വ്യക്തമാക്കി.
ഇറാന് നിലപാട് കര്‍ക്കശമാക്കിയതോടെ അമേരിക്ക തങ്ങളുടെ ഏറ്റവും വലിയ വ്യോമ സേനാ വിന്യാസത്തിന് തുടക്കം കുറിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ നൂറിലധികം സി-17 ഗ്ലോബ്മാസ്റ്റര് വിമാനങ്ങളാണ് മേഖലയിലേക്ക് എത്തിയത്. ടാങ്കുകള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, ആയിരക്കണക്കിന് സൈനികര്‍ എന്നിവയുമായാണ് ഈ വിമാനങ്ങള്‍ കുതിക്കുന്നത്.

നിലവില്‍ ജോര്‍ദാന്‍, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലെ സൈനിക താവളങ്ങളിലാണ് യുഎസ് സാന്നിധ്യം ശക്തമാക്കിയിരിക്കുന്നത്. ഇതിന് പുറമെ യുഎസ്എസ് അബ്രഹാം ലിങ്കണ് എന്ന വിമാനവാഹിനിക്കപ്പലും അനുബന്ധ യുദ്ധക്കപ്പലുകളും അറബിക്കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട നടപടികള്‍ക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമെന്ന സൂചനയാണ് പുതിയ നീക്കങ്ങള്‍ നല്‍കുന്നത്.
