എഡ്മിന്റൻ : ആൽബർട്ടയിലെ സ്വകാര്യ സ്കൂളുകൾക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ജനകീയ ഹർജിയിലെ ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ആൽബർട്ട ഫണ്ട്‌സ് പബ്ലിക് സ്കൂൾസ്’ എന്ന ഈ ക്യാംപെയ്നിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കും. നിലവിൽ തൊണ്ണൂറ്റി ഒന്നായിരത്തിലധികം ആളുകൾ ഹർജിയിൽ ഒപ്പിട്ടിട്ടുണ്ടെങ്കിലും, ഈ വിഷയത്തിൽ പ്രവിശ്യയിൽ റഫറണ്ടം നടത്താൻ ഏകദേശം 1,77,732 ഒപ്പുകൾ ആവശ്യമാണ്. പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ സ്വകാര്യ മേഖലയ്ക്കുള്ള ഫണ്ട് അടിയന്തരമായി മാറ്റണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്.

അതേസമയം, ഈ നീക്കത്തിനെതിരെ ആൽബർട്ട അസോസിയേഷൻ ഓഫ് ഇൻഡിപെൻഡന്റ് സ്കൂൾസ് രംഗത്തെത്തി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും മറ്റുമായി നിരവധി സ്കൂളുകൾ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ ധനസഹായം നിർത്തുന്നത് ഇവരെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഈ സാമ്പത്തിക വർഷം ഏകദേശം 29.4 കോടി ഡോളറാണ് പ്രവിശ്യയിലെ സ്വകാര്യ സ്കൂളുകൾക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ആവശ്യത്തിന് ഒപ്പുകൾ ലഭിച്ചില്ലെങ്കിലും പൊതുവിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി തുടർന്നും പോരാടുമെന്ന് ക്യാംപെയ്ൻ വക്താക്കൾ അറിയിച്ചു.
