വിനിപെഗ്: മാനിറ്റോബയിൽ അഞ്ചാംപനി പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. കഴിഞ്ഞ മാസം ബ്രാൻഡനിൽ നടന്ന Ag Days കാർഷിക മേള സൂപ്പർ സ്പ്രെഡർ ഇവന്റായി മാറിയേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. മൂന്ന് ദിവസങ്ങളിലായി നടന്ന ഈ പരിപാടിയിൽ ഏകദേശം 35,000 പേരാണ് പങ്കെടുത്തത്. 2026-ന്റെ തുടക്കം മുതൽ ഇതുവരെ മാനിറ്റോബയിൽ 74 സ്ഥിരീകരിച്ച കേസുകളും 8 സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
1998-ൽ കാനഡയിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട അഞ്ചാംപനി, വാക്സിനേഷൻ നിരക്കിലുണ്ടായ ഇടിവ് കാരണമാണ് ഇപ്പോൾ വീണ്ടും ശക്തമായിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ഇമ്മ്യൂണൈസേഷൻ ഷെഡ്യൂളുകൾ കൃത്യമായി പിന്തുടരാത്തതും വാക്സിനുകളോടുള്ള വിമുഖതയുമാണ് സ്ഥിതി വഷളാക്കിയതെന്ന് ഡോ. ഫിലിപ്പ് ലഗാസെ-വീൻസ് ചൂണ്ടിക്കാട്ടി. രോഗപ്രതിരോധ ശേഷി കുറഞ്ഞ ഒരു വ്യക്തി അഞ്ചാംപനിയുള്ള ഒരാളുമായി അടച്ചിട്ട മുറിയിൽ സമ്പർക്കത്തിൽ വന്നാൽ രോഗം പകരാൻ 90% സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

രോഗവ്യാപനം തടയാൻ വാക്സിനേഷൻ നിരക്ക് ഉയർത്തുക എന്നതാണ് ഏക പോംവഴി. രോഗം വന്ന് പ്രതിരോധശേഷി നേടാൻ ശ്രമിക്കുന്നത് കൂടുതൽ അപകടകരമാണെന്നും ഇത് കുട്ടികളിലും മുതിർന്നവരിലും ദീർഘകാല വൈകല്യങ്ങൾക്കും ആശുപത്രിവാസത്തിനും കാരണമായേക്കാമെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു. കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രാദേശിക വ്യാപനം ഇല്ലാതിരുന്നാൽ മാത്രമേ കാനഡയ്ക്ക് ‘മീസിൽസ് ഫ്രീ’ പദവി തിരിച്ചുപിടിക്കാൻ സാധിക്കൂ. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
