ഓട്ടവ : കാനഡയിലെ വാഹന നിർമ്മാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിൽ നിന്ന് വൻതുക നികുതിയായി ഈടാക്കുന്നത് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്. ഒന്റാരിയോയിലെ ഇംഗർസോൾ ജിഎം പ്ലാന്റിൽ നിന്ന് പിരിച്ചുവിടപ്പെട്ട 1,200 തൊഴിലാളികളുടെ ആനുകൂല്യങ്ങളിൽ പകുതിയിലധികം നികുതിയായി പിടിച്ചെടുക്കുന്നതിനെതിരെ ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്‌നിന് കത്തിലാണ് പൊളിയേവിന്റെ പരാമർശം. കുടുംബം പുലർത്താനും കടങ്ങൾ വീട്ടാനും പ്രയാസപ്പെടുന്ന ഇവർക്ക് അർഹമായ തുക ഉടൻ ലഭ്യമാക്കാൻ നികുതി തടഞ്ഞുവെക്കുന്നത് കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കാനഡയിലെ വാഹന ഉൽപ്പാദനം 2016-ന് ശേഷം പകുതിയായി കുറഞ്ഞുവെന്നും നവംബറിൽ മാത്രം ഈ മേഖലയിലെ ജിഡിപി പത്ത് ശതമാനം ഇടിഞ്ഞുവെന്നും പൊളിയേവ് ചൂണ്ടിക്കാട്ടി. അമേരിക്കയുമായി ഒപ്പിടുമെന്ന് പറഞ്ഞ വ്യാപാര കരാറിലെ കാലതാമസവും അമേരിക്കൻ നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്സിഡി നൽകുന്ന സർക്കാർ നിലപാടും കനേഡിയൻ തൊഴിലാളികളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ, പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ തുകയിൽ നിന്ന് വലിയൊരു ഭാഗം നികുതിയായി ഈടാക്കാതെ അവർക്ക് ആശ്വാസം നൽകാൻ സർക്കാർ തയ്യാറാകണമെന്നും കത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടു.
