ടൊറന്റോ: ലോകത്തിലെ പ്രമുഖ സ്വർണ്ണ ഖനന കമ്പനികളായ ബാരിക് ഗോൾഡും ന്യൂമോണ്ടും തമ്മിലുള്ള തർക്കം മുറുകുന്നു. നെവാഡയിലെ ഇവരുടെ സംയുക്ത സംരംഭമായ ഖനികളുടെ പ്രവർത്തനം വളരെ മോശമാണെന്നും അത് ഉടൻ മെച്ചപ്പെടുത്തണമെന്നുമാണ് ന്യൂമോണ്ടിന്റെ ആവശ്യം. ഈ വർഷം അവസാനം ബാരിക് ഗോൾഡ് പുതിയൊരു ഐപിഒ (IPO) ലക്ഷ്യമിടുന്നുണ്ട്. എന്നാൽ നിലവിലെ മോശം പ്രകടനം ഈ നീക്കത്തെ ബാധിക്കുമെന്നാണ് ന്യൂമോണ്ട് ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ കുറച്ചു കാലമായി ഈ ഖനികളിൽ നിന്നുള്ള സ്വർണ്ണ ഉൽപ്പാദനം വലിയ തോതിൽ കുറഞ്ഞിരിക്കുകയാണ്. ഏകദേശം 23% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സ്വർണ്ണം ഖനനം ചെയ്തെടുക്കാനുള്ള ചെലവ് കുത്തനെ കൂടുകയും ചെയ്തു. ബാരിക് ഗോൾഡ് കമ്പനിയിൽ നിന്ന് ഇതിലും മികച്ച പ്രകടനമാണ് കമ്പനി പ്രതീക്ഷീച്ചിരുന്നത്. നെവാഡയിലെ ഈ ആസ്തികൾ പൂർണമായും സ്വന്തമാക്കാൻ ന്യൂമോണ്ട് നീക്കം നടത്തുന്നതായും സൂചനയുണ്ട്.

നെവാഡയ്ക്ക് പുറമെ ആഫ്രിക്കൻ രാജ്യമായ മാലിയിലും ബാരിക് ഗോൾഡ് വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ട്. അവിടുത്തെ ഗവൺമെന്റുമായുള്ള തർക്കം പരിഹരിക്കാൻ വൻതുക പിഴയായി നൽകേണ്ടി വന്നത് കമ്പനിയെ സാമ്പത്തികമായി ബാധിച്ചു. മുൻപ് കുറഞ്ഞ ചെലവിൽ സ്വർണ്ണം ലഭിച്ചിരുന്ന ഇടങ്ങളിൽ ഇപ്പോൾ ചെലവ് ഇരട്ടിയായിരിക്കുകയാണ്. ഈ കാരണങ്ങൾ കൊണ്ട് ബാരിക് ഗോൾഡിന്റെ ഓഹരി വിപണിയിലെ മുന്നേറ്റം വരും ദിവസങ്ങളിൽ മന്ദഗതിയിലാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
