ഹാലിഫാക്സ്: നോവസ്കോഷയിലെ സിപ്ക്നികാറ്റിക് (Sipekne’katik) ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റിയിൽ ലഹരിമരുന്ന് വ്യാപനവും ആസക്തിയും വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ചീഫ് കൗൺസിൽ. ഞായറാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ഹാലിഫാക്സിന് 60 കിലോമീറ്റർ വടക്കായാണ് ഈ കമ്മ്യൂണിറ്റി സ്ഥിതി ചെയ്യുന്നത്.

ഓവർ ഡോസ് മൂലമുണ്ടായ അപകടങ്ങളും തുടർച്ചയായ ദുരന്തങ്ങളും കമ്മ്യൂണിറ്റിയെ തളർത്തുകയാണെന്നും കുടുംബങ്ങളും വയോധികരും യുവാക്കളും അനുഭവിക്കുന്ന ആഘാതം ഇനി അവഗണിക്കാനാവില്ലെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അധികൃതർ വ്യക്തമാക്കി. ലഹരിമരുന്ന് വിൽക്കുന്നവരെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20,000 ഡോളർ പ്രതിഫലം നൽകുമെന്ന് കമ്മ്യൂണിറ്റി ആർ.സി.എം.പി യെ അറിയിച്ചിട്ടുണ്ട്.
നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കായി വീടുകൾ ഉപയോഗിക്കുന്നവരെ അവിടെ നിന്നും ഒഴിപ്പിക്കാൻ അധികാരം നൽകുന്ന ഹൗസിങ് പോളിസി കർശനമായി നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്.ലഹരി ആസക്തി ഒരു ആരോഗ്യപ്രശ്നമാണെന്നും ചികിത്സ തേടുന്നവർക്ക് അനുകമ്പയും സാംസ്കാരികമായ പിന്തുണയും ഉറപ്പാക്കുമെന്നും ചീഫും കൗൺസിൽ കൂട്ടിച്ചേർത്തു. അതേസമയം, അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടുള്ള പ്രവിശ്യാ സർക്കാരിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
